തൃശൂർ: മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി ഹെൽത്തിന്റെ ഭാഗമായി റൂറൽ ഹെൽത്ത് സെന്ററായി പ്രവർത്തിക്കുന്ന തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ സേവനം പുനസ്ഥാപിച്ചു. പുഴയ്ക്കൽ ബ്ലോക്കിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സാമൂഹികാരോഗ്യകേന്ദ്രത്തിൽ രാത്രികാല സേവനം കുറച്ചുകാലമായി ലഭ്യമായിരുന്നില്ല.
കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് 17 മുതൽ 24 മണിക്കൂർ ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്താൻ ആരോഗ്യ കേന്ദ്രത്തിന് സാധിച്ചത്. എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളിയുടെ അടിയന്തര ഇടപെടലിലൂടെയാണ് ആശുപത്രിയുടെ 24 മണിക്കൂർ സേവനം ഉറപ്പാക്കിയത്. ഹൗസ് സർജൻസ് ബാച്ചിലെ ഡോക്ടർമാരുടെ സേവനമാണ് ഇവിടെ ലഭിച്ചിരുന്നത്. എന്നാൽ ഇവരുടെ കോഴ്‌സ് തീരുകയും നിലവിൽ ഹൗസ് സർജൻസായി സേവനമാരംഭിക്കേണ്ടിയിരുന്ന ബാച്ചിന്റെ പരീക്ഷാഫലം കൊവിഡ് പശ്ചാത്തലത്തിൽ വൈകിയതുമാണ് 24 മണിക്കൂർ പ്രവർത്തനം തടസ്സപ്പെടാനിടയാക്കിയത്. തോളൂർ, അടാട്ട്, കൈപ്പറമ്പ്, മുല്ലശ്ശേരി പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസകരമായിരുന്നു തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രാത്രികാല സേവനങ്ങൾ. എം.എൽ.എ വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും മെഡിക്കൽ കോളേജ് അധികാരികളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
...................................
ലഭ്യമാകുക 3 ഡോക്ടർമാരുടെ സേവനം
മെഡിക്കൽ കോളേജ് അധികൃതരുടെ ഇടപെടലിലൂടെ തോളൂർ ആശുപത്രിയിൽ ഡോക്ടറായി സേവനം ചെയ്യുന്നതിന് സന്നദ്ധമായി മുന്നോട്ടുവന്ന കോലഴി സ്വദേശിനിക്ക് എൻ.എച്ച്.എം വഴി നിയമനത്തിന് സൗകര്യമൊരുക്കി. എൻ.എച്ച്.എം വഴി രണ്ട് ഡോക്ടർമാരുടെയും മെഡിക്കൽ കോളേജിലെ ഒരു നോൺ അക്കാഡമിക്ക് ജൂനിയർ റെസിഡന്റ് ഡോക്ടറുടെയും സേവനമാണ് ഇവിടെ ലഭ്യമായിരിക്കുന്നത്. പുതിയ ബാച്ച് ഹൗസ് സർജൻസ് വരുന്നതോടെ ഈ പ്രശ്‌നത്തിന് പൂർണമായ പരിഹാരം ഉണ്ടാകുകയും ചെയ്യും.
...................................
കോൾ ഡ്യൂട്ടി സംവിധാനവും പൂനരാരംഭിക്കും
തോളൂർ സി.എച്ച്.എസ്.സിയുടെ ക്വാർട്ടേഴ്‌സ് സൗകര്യം ഉപയോഗിച്ചുകൊണ്ടുള്ള കോൾ ഡ്യൂട്ടി സംവിധാനവും പൂനരാരംഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ സേവ്യർ ചിറ്റിലപ്പിളളി പറഞ്ഞു. പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നടത്തുന്ന തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ സേവനം പുനസ്ഥാപിതോടെ വലിയ ആശ്വാസമായെന്ന് പ്രദേശവാസികളും പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |