കൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നിഷേധിച്ചതിനെതിരെ എം.പിമാരായ ടി.എൻ. പ്രതാപൻ, ഹൈബി ഇൗഡൻ എന്നിവർ നൽകിയ ഹർജിയിൽ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം തേടി. ഹർജി ജൂൺ 23നു പരിഗണിക്കും. പുതിയ പരിഷ്‌കാരങ്ങളെത്തുടർന്ന് ദുരിതമനുഭവിക്കുന്നവരെ നേരിട്ടു കാണാനും പ്രശ്നങ്ങൾ കേൾക്കാനുമാണ് ഇരുവരും അവിടേക്ക് പോകാൻ അപേക്ഷ നൽകിയത്. ദ്വീപിൽ കൊവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ ഏഴു ദിവസം ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചെന്നാണ് ഹർജിക്കാരുടെ വാദം.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാണെന്ന് ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കി. അപേക്ഷ നിരസിച്ചിട്ടില്ലെന്നും സന്ദർശനം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ അഭിഭാഷകൻ വിശദീകരിച്ചു.
ലക്ഷദ്വീപിൽ കഴിഞ്ഞ ദിവസം എത്തിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനൊപ്പം ഒരു സംഘമുണ്ടെന്നും കൊവിഡ് നിയന്ത്രണങ്ങൾ ഇവർക്ക് ബാധകമാക്കിയിട്ടില്ലെന്നും ഹർജിക്കാർ വാദിച്ചു. ദ്വീപിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ലേയെന്ന് വാക്കാൽ ചോദിച്ച ഹൈക്കോടതി ചിലർക്കുമാത്രം അനുമതി നൽകുകയും എം.പിമാർക്ക് അനുമതി നിഷേധിക്കുകയും ചെയ്യുന്നതു ശരിയല്ലെന്നും അഭിപ്രായപ്പെട്ടു. രണ്ടു നിലപാട് പാടില്ലെന്നും വാക്കാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |