തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയ ഒരു ഡസനോളം പ്രദേശത്തൊഴികെ നഗരസഭകൾ, മുനിസിപ്പാലിറ്റികൾ ഉൾപ്പെടെ 1022 തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ കടകളും ഇന്ന് തുറക്കും. ഇന്നലെ ഇളവുകൾ വന്നെങ്കിലും ലോക്ക്ഡൗൺ,സെമി ലോക്ക്ഡൗൺ മേഖലകളിൽ അവശ്യവസ്തുക്കളുടെ കടകൾക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്.
ലോക്ക്ഡൗണുള്ള മേഖലകളിൽ വെള്ളിയാഴ്ച മാത്രവും, സെമിലോക്കുള്ളയിടങ്ങളിൽ വെള്ളിയുൾപ്പെടെ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലുമാണ് അവശ്യവസ്തുക്കളുടേത് ഒഴികെയുള്ള കടകൾക്ക് തുറക്കാൻ അനുമതി. ട്രിപ്പിൾ ലോക്കുള്ളിടത്ത് പൊതുജനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് നിയന്ത്രണമുണ്ടാകും.
ഇന്നലെ അൺലോക്ക് നിലവിൽ വന്നതോടെ റോഡുകളിൽ നല്ല തിരക്കായിരുന്നു. ഓഫീസുകൾ തുറന്നതും മദ്യം പാഴ്സൽ വില്പന തുടങ്ങിയതും തിരക്കു കൂടാൻ കാരണമായി. ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ പലേടത്തും തിരക്കായിരുന്നു. റോഡിൽ സാമൂഹ്യ അകലം പാലിക്കേണ്ടതിനാൽ ക്യൂ റോഡിലേക്ക് നീണ്ടു.
സർക്കാർ ഓഫീസുകൾ ഒന്നരമാസത്തിന് ശേഷം സജീവമാകാൻ തുടങ്ങി. വില്ലേജ് ഒാഫീസുകളിൽ കൂടുതൽ ജീവനക്കാരെത്തിയത് ആശ്വാസമായി. സെക്രട്ടേറിയറ്റിൽ നാല്പത് ശതമാനത്തിലേറെ ജീവനക്കാരെത്തി.
കെ.എസ്.ആർ.ടി.സി ലോക്കൽ,അന്തർ ജില്ലാ സർവീസുകളും ട്രെയിൻ സർവീസുകളും യാത്രക്കാർക്ക് അനുഗ്രഹമായി. വഞ്ചിനാട്, വേണാട്, ഇന്റർസിറ്റി ട്രെയിനുകളിൽ ഇന്നലെ സാമാന്യം നല്ല തിരക്കായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |