കൊച്ചി:ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിൽ വിവിധ പദ്ധതികൾക്കായി സ്ഥലങ്ങൾ അളന്നുതിരിച്ച് നാട്ടിയ കൊടികൾ ഭരണകൂടം നീക്കം ചെയ്‌തു. ഹാർബർ ഓഫീസ്, ഡാക്ക് ബംഗ്ലാവ്, ചിൽഡ്രൻസ് പാർക്ക്, ബീച്ച് റോഡ് എന്നിവിടങ്ങളിലായി ആശുപത്രി, നഴ്സിംഗ് കോളേജ് തുടങ്ങിയ നിർമ്മാണങ്ങൾക്ക് ഭൂമിയേറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച റവന്യൂ ഉദ്യോഗസ്ഥർ കൊടികൾ സ്ഥാപിച്ചത്.
ഇത് സ്വകാര്യ ഭൂമിയാണെന്ന് പറഞ്ഞ് ദ്വീപു വാസികൾ രംഗത്തെത്തിയിരുന്നു. ഏറ്റെടുത്ത സ്ഥലത്ത് രണ്ട് വീടുകളുമുണ്ട്. ഭൂമി അളന്ന് കൊടി നാട്ടിയത് അഡ്മിനിസ്ട്രേറ്റർ വരുമ്പോൾ സ്ഥലം തിരിച്ചറിയാനാണെന്നും ഭൂമി ഏറ്റെടുത്തതല്ലെന്നും അധികൃതർ വ്യക്തമാക്കി.
പഞ്ചായത്ത് അംഗങ്ങളുടെ പ്രതിഷേധം
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പാട്ടേലിന്റെ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി തിരിച്ചെടുത്ത പഞ്ചായത്തിന്റെ അധികാരങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗങ്ങൾ ദ്വീപിൽ പ്രതിഷേധിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി വകുപ്പുകളാണ് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് തിരിച്ചെടുത്തത്.
പഞ്ചായത്ത് അംഗങ്ങൾ വീടുകളിലും പഞ്ചായത്തുകളിലും പോസ്റ്ററുകൾ പതിച്ചാണ് പ്രതിഷേധിച്ചത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും സ്ഥലങ്ങൾ ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് നാളെയും അംഗങ്ങൾ സമരം നടത്തും. രാത്രിയിൽ ലൈറ്റുകൾ അണച്ച് മെഴുകുതിരി കത്തിച്ച് പാത്രം കൊട്ടിയും പ്രതിഷേധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |