കൊച്ചി: ലക്ഷദ്വീപിലെ വൈദ്യുതി ഉത്പാദനവും വിതരണവും സ്വകാര്യവത്കരിക്കുന്ന പദ്ധതിയിൽ ഡീസൽ ഉൾപ്പെടെ സകല ചെലവും കരാറെടുക്കുന്ന കമ്പനി വഹിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ.
ഡീസൽ ജനറേറ്ററുകളാണ് ദ്വീപിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. യൂണിറ്റിന് 28 രൂപയാണ് ചെലവ്. രണ്ട് വർഷം കൊണ്ട് ഇത് അവസാനിപ്പിച്ച് പൂർണമായും സൗരോർജ്ജത്തിലേക്ക് മാറ്റാനാണ് പദ്ധതി.
കേന്ദ്ര സർക്കാരിന്റെ ടെൻഡർ നടത്തുന്ന ട്രാൻസാക്‌ഷൻ അഡ്വൈസർ കമ്പനിയുമായുള്ള യോഗത്തിലാണ് അഡ്മിനിസ്ട്രേറ്റർ നിർദ്ദേശം വച്ചത്. ഡീസൽ ചെലവും സർക്കാർ ജീവനക്കാരുടെ ശമ്പളവും ഭരണകൂടം വഹിച്ചാലേ സ്വകാര്യ കമ്പനികൾ പദ്ധതി ഏറ്രെടുക്കൂ എന്ന് അഡ്വൈസർ കമ്പനി സൂചിപ്പിച്ചിരുന്നു.
50 വയസിന് മുകളിലുള്ള ഉദ്യോഗസ്ഥരെ സർക്കാരും ബാക്കിയുള്ളവരെ കമ്പനിയും ഏറ്റെടുക്കണമെന്നും അഡ്വൈസർ നിർദ്ദേശിച്ചു. ഇത് അഡ്മിനിസ്ട്രേറ്റർ അംഗീകരിച്ചില്ല.
ദാമനിലെ ട്രാൻസാക്‌ഷൻ അഡ്വൈസറി ഓഫീസർമാരുമായി പദ്ധതിയുടെ വിശദാംശങ്ങൾ ദ്വീപിലെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച ചെയ്യും. ഇതിനായി സംഘം നാളെ ദാമനിലേക്ക് തിരിക്കും. അഡ്മിനിസ്ട്രേറ്ററും ദാമനിലെത്തിയ ശേഷം അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലാകും ചർച്ച.
ഡീസൽ ചെലവ് വഹിക്കുന്നതു സംബന്ധിച്ച് ചർച്ചയിൽ തീരുമാനമുണ്ടായേക്കും.
തൊഴിൽ നഷ്ടമാകുമെന്ന ഭയത്താൽ വൈദ്യുതി വകുപ്പിലെ ജീവനക്കാരും വൈദ്യുതി നിരക്കിനെ ചൊല്ലിയുള്ള ആശങ്കയാൽ ലക്ഷദ്വീപ് ജനതയും പദ്ധതിയെ ശക്തമായി എതിർക്കുമെന്ന് ഉറപ്പാണ്.
കവരത്തിയിൽ പുതിയ വിമാനത്താവളം?
ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിൽ പുതിയ വിമാനത്താവളം നിർമ്മിക്കാനുള്ള നീക്കവുമായി അഡ്മിനിസ്ട്രേറ്റർ. നേവൽ ബേസ് മുതൽ തെക്കോട്ട് രണ്ടു കിലോമീറ്ററോളം സ്ഥലത്താണ് പദ്ധതിയെന്നാണ് സൂചന. ഐ.ആർ.ബി ക്വാർട്ടേഴ്സ്, കോസ്റ്റ് ഗാർഡ് ക്വാർട്ടേഴ്സ്, ജയിൽ എന്നിവ ഇവിടെയുണ്ട്. അഗത്തി വിമാനത്താവളം വലിയ വിമാനങ്ങൾക്കായി വികസിപ്പിക്കാനുള്ള നീക്കത്തിനിടെയാണ് പുതിയ വിമാനത്താവളം നിർമ്മിക്കുമെന്ന സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |