''യത്രോ പരമതേ ചിത്തം
നിരുദ്ധം യോഗസേവയാത്
യത്ര ചൈവാത്മനാത്മാനം
പൈഷ്യം നാത്മനി ദുഷ്യതി""
ഭൗതികമായ പാരവശ്യങ്ങൾ വിട്ടുമാറി. മനസ് ഏകാഗ്രമാകുന്നു അതിന് യോഗ സാധന കൂടിയേ തീരൂ. എങ്കിൽ മാത്രമേ ശുദ്ധീകരണത്തിലൂടെ യോഗിക്ക് ആത്മസന്തോഷം അനുഭവിച്ചറിയാനാകൂ. ഭഗവദ് ഗീതയിലെ ആറാം അദ്ധ്യായം, 20ാം ശ്ളോകം ചൂണ്ടിക്കാട്ടുന്നത് ഇതാണ്.
ആത്മീയതയുടെ ആദ്യ ചുവട് വയ്പ്പ് ചിന്തകളുടെ ശുദ്ധീകരണം ആണെന്നിരിക്കെ, അതിനായുള്ള ഏക മാർഗം ഭാരതീയ ഋഷി പാരമ്പര്യം നമുക്ക് സമ്മാനിച്ച യോഗമാർഗം അതൊന്നു തന്നെയാണ്. ജീവിതപൂർണതയിലേക്കുള്ള മാർഗമാണ് യോഗ. ശരിയായ ജീവിത രീതിയുടെ കല. ഏതൊരു പ്രതിസന്ധിയിലും നിശ്ചിന്തതയോടെ ഇരിക്കുവാൻ പ്രേരിപ്പിക്കുന്ന യോഗമാർഗം. യോഗകാരകന്മാരിൽ പ്രമുഖനായ പതഞ്ചലി യോഗ സൂത്രത്തിൽ 'യോഗഃ ചിന്തവൃത്തി നിരോധകഃ" എന്ന് പറയുന്നു –
ചിത്തവൃത്തികളുടെ നിരോധനം അതാണ് യോഗമാർഗത്തിന്റെ ആത്യന്തികമായ ലക്ഷ്യം. ചിത്തവൃത്തികളുടെ നിരോധനം എന്ന അവസ്ഥയ്ക്ക് മറ്റൊരു നാമം കൂടിയുണ്ട്. സമാധി. ഇതേ സമാധിയിലേക്ക് നീങ്ങുന്ന അഷ്ടഅംഗങ്ങളോട് കൂടിയ പ്രയാണമാണ് യോഗമാർഗം യമ, നിയമ, ആസന പ്രാണായാമ, പ്രത്യാഹാര ധാരണ, ധ്യാന, സമാധി എന്നിവയാണ് അഷ്ടാംഗ യോഗം. യോഗ എന്നു കേൾക്കുമ്പോൾ അത് ആസന സിദ്ധി മാത്രമാണെന്ന് കരുതുന്നവർ ഉണ്ട്. പ്രാണായാമ സിദ്ധിയാണ് എന്ന് കരുതുന്നവരും ഉണ്ട് എന്നാൽ ഇവയെല്ലാം സമാധിയിലേക്ക് ഈ ശരീരത്തെ പ്രാപ്തമാക്കാനുള്ള പ്രക്രിയകൾ മാത്രമാണ് –
എല്ലാ യോഗമാർഗങ്ങളും മോക്ഷത്തിലേക്കുള്ള കവാടങ്ങൾ ആണ് തുറക്കുന്നത്. മോക്ഷമെന്നാൽ, വ്യാകുല ചിത്തതയിൽ നിന്ന് ഉയർന്ന് ആനന്ദം എന്ന അവസ്ഥയിൽ എത്തുക എന്ന് അർത്ഥം. ആനന്ദം എന്നാൽ 'ശാന്തം" എന്ന് ധരിക്കണം. നിതാന്തമായ ശാന്തത. അതിനാണ് എല്ലാ മനുഷ്യ മനസുകളും കൊതിക്കുന്നത്. പതഞ്ജലി മഹർഷി, പാണിനിയുടെ അഷ്ടാധ്യായിക്ക് പുതിയ ഭാഷ്യം നൽകി. അതാണ് 'മഹാഭാഷ്യം" അതോടൊപ്പം യോഗ സൂത്രവും – 40 ഇന്ത്യൻ ഭാഷകളായും നിരവധി വിദേശ ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ട യോഗ സൂത്രം ഇന്നും പഠന വിധേയമായിക്കൊണ്ടിരിക്കുന്നു. സ്വാത്മാ രാമയോഗിയുടെ ഹഠയോഗ പ്രദീപിക ആദിനാഥ് ശിവനിൽ നിന്ന് മത്സ്യേന്ദ്രനാഥിലൂടെ പകർന്ന് വന്ന യോഗജ്ഞാന മാർഗമാണ് യോഗ പരിശീലനത്തിന് പ്രായം ഒരു തടസമല്ലെന്ന് ഹഠയോഗം പറയുന്നു
'യുവാ വൃദ്ധ അതിവൃദ്ധോവ:
വ്യാധിതോ ദുർബലോ വിപ
അഭ്യാസാൽ സിദ്ധിമാപ്നോതി
സർവ്വയോഗേഷ്ഠ തന്ത്രത."
യുവാവിനും വൃദ്ധനും വ്യാധിപനും, ദുർബലനും യോഗമാർഗ്ഗം തേടാം എന്നാണ് 'ശ്ളോകം" പറയുന്നത്.
പതഞ്ജലിമുനിയാൽ രചിതമായ പതഞ്ജലി യോഗസൂത്രം, ഹഠയോഗ പ്രദീപിക, കഠോപനിഷത്ത്, ഭഗവത് ഗീത, ലിംഗപുരാണം, ആദിശങ്കരാചാര്യരുടെ ബ്രഹ്മസൂത്രം, മൃഗേന്ദ്രതന്ത്ര വൃത്തി, ശിവസംഹിത യാജ്ഞാനവത്ക്യ സംഹിത ഇവയെല്ലാം യോഗ പഠനത്തിനുള്ള ഗ്രന്ഥങ്ങൾ ആണ്. തമിഴിൽ അഗസ്ത്യർ തുടങ്ങിയ 18 സിദ്ധന്മാർ സമാധിയെയും യോഗത്തെയും അതിമനോഹരമായി വിവരിച്ചിട്ടുണ്ട് –
''ചമാതി യമാതിയിറ്റാൻ ചെല്ലകൂടും""
യമം തുടങ്ങിയ അഷ്ടാംഗയോഗ""
കൊണ്ട് സമാധി ഉണ്ടാകുന്നു എന്ന് തിരുമൂലർ തിരുമന്തിരത്തിൽ പാടുന്നു. ചട്ടൈ മുനി പറയുന്നത് നോക്കൂ.
ആകുമേ കെവുനം, അടർന്താടും വാചിയിൽ ''ഏകുമേ യോഗിയീചനു മവനാം"" സമാധി അവസ്ഥയിൽ യോഗി ഈശ്വരന് തുല്യമാകും. അവിടെ ദ്വൈതമില്ല അദ്വൈതം മാത്രം. യോഗ സാർവ്വത്രികമാണ്. മതങ്ങൾക്കും വിഭാഗീയതകൾക്കും അതീതമാണ്, മനുഷ്യരാശിയുടെ ഉന്നമനത്തിനായുള്ള മാർഗമാണ്. അതു കൊണ്ട് തന്നെ യോഗമാർഗം ഇന്ന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു. യോഗാഭ്യാസത്തിലൂടെ ഒരാൾക്ക് വിശ്വാസം, ധൈര്യം, ഉന്മേഷം, ക്ഷമ, ശുദ്ധത, നൈരാശ്യമില്ലായ്മ, അനാസക്തി, ശാന്തത, ആത്മസംയമനം, അഹിംസ തുടങ്ങിയ ഗുണങ്ങൾ വന്ന് ചേരുന്നു.
''നതസ്യ രോഗോ നജരോ
നമൃത്യു പ്രാപ്തസു യോഗഗ്നിമയം ശരീരം""
യോഗാഗ്നിയാൽ ചൈതന്യവത്തായ ശരീരത്തിന് രോഗമോ പ്രായാധിക്യമോ ഉണ്ടായില്ലെന്ന് യോഗ സൂത്രം പറയുന്നു.
സംസ്കാര രൂപീകരണ കാലഘട്ടം മുതൽ തന്നെ യോഗചര്യകളും ആരംഭിച്ചു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഹിമാലയ സാനുക്കളിൽ കാന്തിസരോവരത്തീരത്ത് ആദിയോഗിയായ പരമശിവൻ യോഗജ്ഞാനം സപ്തർഷികൾക്ക് ഉപദേശിച്ചു. അഗസ്ത്യനും അത്രിയും, ഭരദ്വാജനും, ഗൗതമനും ജമദഗ്നിയും വസിഷ്ഠ വിശ്വാമിത്രന്മാരും അടങ്ങിയ സപ്ത ഋഷിമാർ യോഗ വിദ്യകൾ ശിവനിൽ നിന്ന് നേരിട്ടഭ്യസിച്ചു എന്ന് ജൈമന്യ ബ്രഹ്മണം വ്യക്തമാക്കുന്നു.
സപ്ത ഋഷിമാർ ലോകമെമ്പാടും യോഗ വിദ്യകൾ പ്രചരിപ്പിച്ചു. ഏഷ്യയിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും മിഡിൽ ഈസ്റ്റിലുമെല്ലാം സമാനമായ ആദ്ധ്യാത്മിക വൃത്തികൾ നമുക്ക് ദർശിക്കാനാകും. ഭാരത ഖണ്ഡത്തിൽ വടക്കു നിന്ന് തെക്കിലേക്ക് യാത്ര ചെയ്ത അഗസ്ത്യമുനി ഒരു യോഗ സാധനാ ജീവിത ശൈലി രൂപപ്പെടുത്തിയെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സിന്ധു നദീതട സംസ്കാരത്തിൽ യോഗ പ്രചുരപ്രചാരം നേടിയിരുന്നു. യോഗ സാധകരുടെ ശില്പങ്ങളും പൗരാണിക അവശിഷ്ടങ്ങളിൽ കാണുന്ന മുദ്രകളിലൂടെ യോഗ സാധനകരുടെ ഒരു ഈറ്റില്ലം തന്നെയായിരുന്നു സിന്ധു നദീതടം എന്ന് വ്യക്തം –
പശുപതിനാഥന്റെയും ലിംഗ ശിലകളുടെയും തന്ത്രയോഗ ചിഹ്നങ്ങളുടെയും ഒരു വലിയ നിര പുരാവസ്തു വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്. 2700 വർഷങ്ങൾക്ക് മുമ്പ് വേദപൂർവ കാലഘട്ടത്തിൽ തന്നെ യോഗ വിദ്യകൾ ശക്തമായി വേരോടിയിരുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. വേദങ്ങളിലും ഉപനിഷത്തുകളിലും കാണുന്ന യോഗ വിദ്യകളെക്കുറിച്ചുള്ള പരാമർശങ്ങൾ സൂചിപ്പിക്കുന്നത് തന്നെ യോഗം അതിനും മുൻപേ നമ്മുടെ ശീലമായിരുന്നു എന്നതുതന്നെയല്ലേ.
ബിസി 500 നും എഡി 800 നും ഇടയിൽ യോഗ വിദ്യകൾക്ക് കൂടുതൽ പ്രചാരമുണ്ടായി. ഗീതയുടെയും യോഗ സൂത്രങ്ങളുടെയും ഭാഷ്യക്കാരനായ വേദവ്യാസൻ യോഗ ഗ്രന്ഥങ്ങളെ അധികരിച്ചും രചനകൾ ചമച്ചു. മഹാ വീരനും ബുദ്ധനും യോഗ മാർഗത്തിലൂടെ സഞ്ചരിച്ചു. ഭക്തി ജ്ഞാന കർമ്മ യോഗമാർഗങ്ങൾക്ക് കൂടുതൽ വ്യക്തതയുണ്ടായി, ഹഠയോഗവും രാജയോഗവും പ്രധാന രണ്ട് ശാഖകൾ ആയി. ഈ ലോകമെമ്പാടും യോഗയെ ഒരു പ്രകൃതിദത്തമായ ജീവിതചര്യയായി സ്വീകരിച്ചുകഴിഞ്ഞു ഭാരതം ലോകത്തിന് സമ്മാനിച്ച ഏറ്റവും വിശിഷ്ഠവും അഭൗമവുമായ യോഗ ചര്യ മനുഷ്യന്റെ മാനസിക പരിണാമത്തിന് അടിത്തറ പാകി.
മനസിന്റെ അനന്തതലങ്ങളും അവയുടെ സാദ്ധ്യതയും അവന് കാട്ടിക്കൊടുത്തു. ഉയർന്ന ചിന്താശേഷിയുള്ള ഈ പ്രപഞ്ചത്തോളം ഉയരാനും ബോധതലം സൃഷ്ടിക്കാനും മനുഷ്യന് വഴിയൊരുക്കി. അശാന്തത അനുഭവപ്പെടുന്ന ഈ കാലഘട്ടത്തെ വരുതിയിലാക്കാൻ യഥാർത്ഥ ശ്വസനവും യോഗചര്യയും മാത്രം മതിയെന്ന തിരിച്ചറിവ് നേടുവാൻ ഈ അന്താരാഷ്ട്ര യോഗ ദിനം ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ലോകം ഏക ഭാവനത്തിലെത്തട്ടെ.
(ഫോൺ: 9847186223)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |