തിരുവനന്തപുരം: സംസ്ഥാനത്ത് മരംമുറിയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങൾ പര്യാപ്‌തമല്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സംസ്ഥാനത്ത് വനംകൊളളയ്‌ക്ക് വേണ്ടി സർക്കാർ നിയമലംഘനങ്ങളുടെ ഘോഷയാത്ര തന്നെ നടത്തിയെന്ന് കുമ്മനം കുറ്റപ്പെടുത്തി.
കേന്ദ്രത്തെ അറിയിക്കാതെ സംസ്ഥാന സർക്കാർ വനത്തിന്റെ പേരിൽ നിയമം കൊണ്ടു വന്നത് ചട്ടലംഘനമാണ്. സംരക്ഷിത വനങ്ങളിലെ മരം മുറിക്കാനുളള അധികാരം എങ്ങനെയാണ് സംസ്ഥാന സർക്കാരിന് നൽകാൻ സാധിക്കുന്നതെന്ന് ചോദിച്ച കുമ്മനം മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് നടന്ന മരംകൊളള ഉദ്യോഗസ്ഥരുടെ തലയിലിട്ട് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.
യഥാർത്ഥ പ്രതികളെ പിടികൂടാതെ ആദിവാസികളെയും കർഷകരെയും കളളക്കേസിൽപ്പെടുത്തി പീഡിപ്പിക്കുകയാണ്. പാവപ്പെട്ട ആദിവാസികൾക്കെതിരെ കേസെടുത്തത് സർക്കാർ അഴിമതി മറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ്. അവർക്ക് വേണ്ട നിയമസഹായം ബിജെപി നൽകും. പൊതുമുതൽ നശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. ബിജെപി വനംകൊളളയ്‌ക്കെതിരായ നിയമപോരാട്ടത്തിന് തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |