ന്യൂഡൽഹി: ഡൽഹി കലാപത്തിന് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റിലായ ആസിഫ് ഇഖ്ബാൽ, നതാഷാ നർവാൽ, ദേവാംഗനാ കളിതാ എന്നിവർക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി വിധി സുപ്രീം കോടതി നിലനിറുത്തി. ഹൈക്കോടതി വിധി രാജ്യദ്രോഹകുറ്റങ്ങളെ കുറിച്ച് രാജ്യവ്യാപകമായി ഉണ്ടാക്കിയേക്കാവുന്ന പരിണിതഫലങ്ങൾ മുൻനിറുത്തി വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും എന്ന് വാദം കേട്ട സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് വ്യക്തമാക്കി.
അടുത്ത മാസം കൂടുതൽ വാദം കേട്ട ശേഷം മാത്രമാകും സുപ്രീം കോടതി ഇതിന്മേലുള്ള അന്തിമവിധി പ്രസ്താവിക്കുക. അതുവരെ ആസിഫ് ഇഖ്ബാലിനും കൂട്ടർക്കും ജാമ്യത്തിൽ തുടരാവുന്നതാണ്.
രണ്ട് ദിവസം മുമ്പ് ആസിഫ് ഇഖ്ബാലിനും നതാഷാ, ദേവാംഗന എന്നിവർക്കും ജാമ്യം അനുവദിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. സർക്കാരിനെതിരായ പ്രതിഷേധങ്ങളെ രാജ്യദ്രോഹകുറ്റം ചാർത്തി അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും കോടതി അന്ന് പ്രസ്താവിച്ചിരുന്നു.
പൗരത്വബിൽ നടപ്പാക്കുന്നതിനെതിരെ ഡൽഹിയിൽ നടന്ന പ്രധിഷേധങ്ങൾക്കിടെ ഉണ്ടായ കലാപത്തെ തുടർന്നാണ് ഡൽഹി പൊലീസ് മൂവരെയും അറസ്റ്റ് ചെയ്ത് രാജ്യദ്രോഹ കുറ്റത്തിന് തടവിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |