കുടുംബ വിശേഷങ്ങളും അഭിനയ വിശേഷങ്ങളും മുക്ത പങ്കുവയ്ക്കുന്നു
കുഞ്ഞെന്നാണ് കിയാര എന്ന ഐറിഷ് പദത്തിന്റെ അർത്ഥം. മോൾക്ക് ആ പേര് കണ്ടെത്തിയത് താൻ തന്നെയാണെന്ന് പറയുമ്പോൾ മുക്തയുടെ മുഖത്ത് മുഗ്ദ്ധ മധുരമായൊരു ചിരി വിടരും. ''അഞ്ച് വയസ്സാകുന്നതേയുള്ളൂ കിയാരയ്ക്ക്. യു.കെ.ജിയിലേക്കാകുന്നു."" മുക്ത പറഞ്ഞുതുടങ്ങി. കൺമണിയെന്നാണ് മുക്ത മകളെ ഓമനിച്ച് വിളിക്കുന്ന പേര്. മകളുടെ കാര്യത്തിൽ എല്ലാ അമ്മമാരും കോൺഷ്യസായിരിക്കും. ഞാൻ അല്പം കൂടുതൽ കോൺഷ്യസാണെങ്കിലേ ഉള്ളൂ. മോളുണ്ടായ ശേഷം തമിഴിൽ ഞാൻ രാധിക മാമിനൊപ്പം ചന്ദ്രകുമാരി എന്ന സീരിയലും മലയാളത്തിൽ കൂടത്തായി എന്ന സീരിയലും ചെയ്തു.
വേളമ്മാൾ എന്ന സീരിയലിലാണ് ഇപ്പോഴഭിനയിക്കുന്നത്. അഭിനയിക്കാൻ പോകുമ്പോൾ മോളെ കൂടെ കൊണ്ടുപോകാറില്ല. ഒരു തവണ മാത്രമാണ് അവളെ ആകെ സെറ്റിൽ കൊണ്ടുവന്നിട്ടുള്ളൂ. ചെന്നൈയിൽ."" വൈറ്റില എരൂരാണ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത്. ഞാൻ ഷൂട്ടിന് പോകുമ്പോൾ മോളെ നോക്കാനൊരു ചേച്ചിയുണ്ട്. എന്റെ അമ്മയും ഏട്ടന്റെ അമ്മയും ഇടയ്ക്ക് വന്നുനില്ക്കും. ഇപ്പോൾ ഓൺലൈൻ ക്ളാസ്സായതുകൊണ്ട് മോളെക്കൊണ്ട് ചെയ്യിക്കാൻ കുറേ ആക്ടിവിറ്റീസുണ്ട്. മോളെ സ്കൂളിൽ തന്നെ ഡാൻസ് പഠിപ്പിക്കുന്നുമുണ്ട്. ഡാൻസിനോട് അവൾക്കും ഒരു ടേസ്റ്റുണ്ട്. ടി.വിയിൽ പാട്ടൊക്കെ കാണുമ്പോൾ കിടന്ന് തുള്ളുന്നത് കണ്ടിട്ടാണ് ഞാൻ ആ ഇഷ്ടം തിരിച്ചറിഞ്ഞത്. പാട്ട് പിന്നെ അവളുടെ ചോരയിൽ തന്നെയുള്ളതുകൊണ്ട് ട്യൂണുകൾ അവൾ പെട്ടെന്ന് മനസ്സിലാക്കും.
പാടിത്തുടങ്ങിയിട്ടില്ലെങ്കിലും ഒരു തവണ കേട്ടാൽ ട്യൂൺ മനപാഠമാക്കും. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആറ് വർഷം മുൻപാണ് മുക്ത കല്യാണം കഴിച്ചത്. കല്യാണത്തിന് ചട്ടയും മുണ്ടും അണിഞ്ഞ് പരമ്പരാഗത വേഷത്തിലായിരുന്നു മുക്തയുടെ വരവ്. ''കല്യാണത്തിന് ചട്ടയും മുണ്ടും ഉടുക്കണമെന്ന് എപ്പോഴോ ഞാൻ തീരുമാനിച്ചുറപ്പിച്ചിരുന്നു. എന്റെ പപ്പയുടെ അമ്മയും അമ്മയുടെ അമ്മയും ചട്ടയും മുണ്ടുമാണ് ധരിച്ചിരുന്നത്. അത് കണ്ടാണ് ഞാൻ വളർന്നത്. എന്റെ ചേച്ചിയുടെ മധുരം വയ്ക്കലിന് ചേച്ചിയും ചട്ടയും മുണ്ടുമാണിട്ടത്. ആ പരമ്പരാഗത ശൈലിയിൽ തന്നെ കല്യാണ ദിവസം വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ക്രിസ്ത്യാനികളുടെ പരമ്പരാഗത വേഷമാണ് ചട്ടയും മുണ്ടും. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് പലരും കല്യാണ നാളിൽ ആ വേഷം അനുകരിക്കുന്നത് കണ്ടിട്ടുണ്ട്. ഒരു പള്ളിപ്പെരുന്നാളിന് നാല്പത് കഴിഞ്ഞ സ്ത്രീകളെല്ലാം ചട്ടയും മുണ്ടുമണിഞ്ഞ് വന്ന കാര്യം ഞങ്ങളുടെ കല്യാണം നടന്ന ഇടവകയിലെ അച്ചൻ എന്നോട് പറഞ്ഞിട്ടുണ്ട്. കൊച്ചിയിൽ ഡി.എൻ.ആർ. എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയിലാണ് ഏട്ടൻ ജോലി ചെയ്യുന്നത്. റിമിചേച്ചിയുടെ ട്രൂപ്പിന്റെയും പ്രോഗ്രാമിന്റെയും കാര്യങ്ങൾ മാനേജ് ചെയ്യുന്നതും ഏട്ടനാണ്. നാത്തൂന്റെ കാര്യത്തിലും ഭാഗ്യവതിയായ ഒരാളാണ് ഞാൻ. റിമി ചേച്ചി എല്ലാ കാര്യത്തിലും എനിക്ക് സപ്പോർട്ടാണ്.
ഫുൾടൈം ഞാൻ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കണമെന്ന നിർബന്ധമൊന്നും ചേച്ചിക്കില്ല. പറ്റാവുന്നിടത്തോളം പ്രൊഫഷൻ നന്നായി കൊണ്ടുപോകാനേ റിമി ചേച്ചി എന്നോട് പറഞ്ഞിട്ടുള്ളൂ. ഞാനും റിമി ചേച്ചിയും തമ്മിൽ കാണുന്നത് തന്നെ അപൂർവ്വമാണ്. നാത്തൂൻ പോരൊന്നുമുണ്ടാകാത്തതിന് ഒരു കാരണം അതായിരിക്കാം. ഏലൂരെ വീട്ടിൽ ഞാനും റിങ്കുവേട്ടനും മോളും മാത്രമേയുള്ളൂ. ചേച്ചിയും മമ്മിയും ഒരു വീട്ടിൽ. ഏട്ടന്റെ അനിയത്തിയും ഭർത്താവും ഒരു വീട്ടിൽ. എല്ലാവരും ഓരോരോ വീടുകളിൽ. ഓണത്തിനോ ക്രിസ്മസിനോ ഇൗസ്റ്ററിനോ ഒക്കെയാണ് എല്ലാവരും പരസ്പരം കാണുന്നത്. റിമി ചേച്ചി പ്രോഗ്രാമും ഷൂട്ടുമൊക്കെയായിട്ട് മാസത്തിൽ പകുതി വീട്ടിൽ കാണില്ല, ചേച്ചി വരുമ്പോഴേക്കായിരിക്കും എന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ വരുന്നത്. അപ്പോൾ ഞാൻ പോകും. വിശേഷാവസരങ്ങളിൽ മാത്രം കണ്ടുമുട്ടുമ്പോൾ നാത്തൂൻ പോരിന് നേരമെവിടെ? കല്യാണം കഴിഞ്ഞ് സീരിയലുകളിലഭിനയിച്ചെങ്കിലും സിനിമയിലഭിനയിക്കാത്തതെന്താണെന്ന് പലരും ചോദിക്കാറുണ്ട്. നല്ല ഓഫറുകൾ വരാത്തത് കൊണ്ടുതന്നെയാണ് എന്നാണ് മറുപടി. അച്ഛനുറങ്ങാത്ത വീടും നസ്രാണിയും ഇമ്മാനുവേലുമല്ലാതെ എനിക്ക് ശ്രദ്ധിക്കപ്പെടുന്ന ഒരുപാടു കഥാപാത്രങ്ങളൊന്നും മലയാളത്തിൽ നിന്ന് കിട്ടിയിട്ടില്ല. കൂടുതൽ അവസരങ്ങൾ കിട്ടിയത് തമിഴിൽ നിന്നാണ്. ഇനി അഭിനയിക്കേണ്ടെന്ന് ഏട്ടൻ ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ, ഞാൻ മറ്റൊന്നിനും സമയമില്ലാത്തത്ര തിരക്കിൽപ്പെട്ട് പോകുന്നത് ആൾക്കത്ര താല്പര്യമില്ല. സിനിമയിൽ എനിക്ക് കിട്ടിയിട്ടുള്ളതിലേറെയും ദുഃഖപുത്രിയുടെ വേഷങ്ങളാണ്. അതിൽ നിന്ന് വ്യത്യസ്തമായിരുന്നു കൂടത്തായിയെന്ന സീരിയലിലെ വേഷം.
മൂന്ന് പ്രാവശ്യം ഞാൻ വേണ്ടെന്നു വച്ച സീരിയലായിരുന്നു അത്. പിന്നെയും പിന്നെയും അത് കറങ്ങിത്തിരിഞ്ഞ് എന്റെയടുത്തേക്ക് തന്നെ വന്നു. പല കാരണങ്ങളാലും പല ആർട്ടിസ്റ്റുകളും ആ കഥാപാത്രം വേണ്ടെന്നു പറഞ്ഞിട്ടുണ്ടാവും. വീണ്ടും എന്നെത്തേടി ആ കഥാപാത്രം വന്നപ്പോൾ എനിക്ക് വിധിച്ചതായിരിക്കും അതെന്ന് തോന്നി. ആ സമയത്ത് അത്രയും വിവാദമായി നിന്ന കൂടത്തായി കേസിലെ നായികയാകുമ്പോഴും ഒരുപാട് ടെൻഷനുണ്ടായിരുന്നു. വേണോ വേണ്ടയോ എന്ന ആശയക്കുഴപ്പം. ഞാനാ കഥാപാത്രം ചെയ്താൽ ശരിയാകുമോ എന്ന പേടി മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. സിനിമകളിലഭിനയിക്കുമ്പോൾ തന്നെ ഒരു നെഗറ്റീവ് വേഷം ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ആഗ്രഹിച്ചതിനപ്പുറം നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രം കൂടത്തായിയിൽ കിട്ടി. 2007 മുതൽ ഞാനഭിനയിക്കുന്നു. കൂടത്തായിയിലെ ഡോളിയായി വേഷമിട്ട് കാമറയ്ക്ക് മുന്നിൽ നിന്നപ്പോഴുള്ള ഫീൽ അതിന് മുൻപ് ഒരിക്കലും എനിക്ക് കിട്ടിയിട്ടില്ല. നമ്മൾ കഥാപാത്രമായി മാറുന്നപോലൊരു അനുഭവം. റിങ്കുവിന് ഏറ്റവും ഇഷ്ടപ്പെട്ട വിഭവമെന്താണെന്ന് ചോദിച്ചാൽ മുക്തയ്ക്ക് ചിരി പൊട്ടും. ''പുളിശ്ശേരിയും ബീഫും കാബേജ് തോരനും. കേൾക്കുമ്പോൾ ഒരു ചേർച്ചക്കുറവ് തോന്നുമെങ്കിലും പുളിശ്ശേരിയും ബീഫും ചേർത്ത് ഉൗണ് കഴിക്കാൻ നല്ല രുചിയാണ്. രണ്ടും ആൾക്ക് ഒഴിവാക്കാൻ പറ്റില്ല. പിന്നെ, ഒരു തോരൻ വേണം. ഒഴിച്ചുകറി വേണം. വീട്ടിൽ എല്ലാ ദിവസവും നോൺവെജ് ഉണ്ടാകും. ഒന്നുകിൽ ചിക്കനോ മീനോ അല്ലെങ്കിൽ ബീഫ്. എത്ര കറിയുണ്ടെങ്കിലും ഏട്ടൻ പിന്നെയും ചോദിക്കും. 'അച്ചാറുണ്ടോ"യെന്ന്. ഒരുപാട് കറികൾ കൂട്ടി കഴിക്കാനാണ് പുള്ളിക്ക് ഇഷ്ടം. അവർ കുടുംബപരമായി തന്നെ ഭക്ഷണം ആസ്വദിക്കുന്നവരാണ്. കൂടത്തായിയിൽ അഭിനയിക്കുന്ന സമയത്ത് ഞാനൊന്ന് തടി കുറച്ച് വന്നതാണ്.എനിക്ക് ഭക്ഷണം പാഴാക്കുന്നത് ഒട്ടും ഇഷ്ടമല്ല. കുഞ്ഞിന് വേണ്ടിയുണ്ടാക്കുന്ന ഭക്ഷണം ബാക്കി വരുമ്പോൾ അതും കഴിക്കും. അങ്ങനെ ലോക്ഡൗൺ കാലത്ത് വീണ്ടും തടി കൂടി. മോൾ എല്ലാം കഴിക്കും. അവൾ നന്നായി അഡ്ജസ്റ്റ് ചെയ്യുന്ന കുഞ്ഞാണ്. ഓൺലൈൻ ക്ളാസിലാണെങ്കിലും കൃത്യമായി ചെന്നിരുന്ന് പഠിക്കും. കൂടത്തായിയിൽ ഞാനവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫാനാണ് മോളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |