പാലക്കാട്: പരിസ്ഥിതി സൗഹാർദപരമായ പ്രവർത്തനം കാഴ്ചവച്ചതിൽ പാലക്കാട് റെയിൽവേ ഡിവിഷന് സംസ്ഥാന പരിസ്ഥിതി മലിനീകരണ ബോർഡിന്റെ അംഗീകാരം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിഷ്‌കർഷിക്കുന്ന തരത്തിൽ മികച്ച പ്രവർത്തനം നടത്തിയതാണ് മലിനീകരണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
ദക്ഷിണ റെയിൽവേയിൽ ഇത്തരമൊരു നേട്ടം ആദ്യമായി കൈവരിച്ചത് പാലക്കാട് ഡിവിഷനാണ്. പാലക്കാട് ഡിവിഷനിലെ കീഴിലുള്ള മുഴുവൻ സ്റ്റേഷനുകളിലും പ്രവർത്തനം പരിസ്ഥിതിയ്ക്ക് അനുയോജ്യമായ തരത്തിലുള്ള സംവിധാനമാണ് ഏർപ്പെടുത്തിയത്.
മാലിന്യ സംസ്‌കരണം, ഓഫീസുകളുടെ പ്രവർത്തനം, കുടിവെള്ളം തുടങ്ങി മേഖലകളിലെല്ലാം മികച്ച പ്രവർത്തനമാണ് ഡിവിഷൻ നടപ്പിലാക്കിയത്. ജൈവ മാലിന്യ സംസ്‌കരണം, സോളാർ വൈദ്യുതി, മഴ വെള്ള സംഭരണി തുടങ്ങിയവ ഡിവിഷനിലെ മുഴുവൻ ഓഫീസുകളിലും സ്റ്റേഷനുകളിലും നടപ്പിലാക്കി കഴിഞ്ഞു.
പാലക്കാട് ഡിവിഷന്റെ കീഴിലുള്ള പാലക്കാട് ജംഗ്ഷൻ, ഒറ്റപ്പാലം, ഷൊർണൂർ, കുറ്റിപ്പുറം, തിരൂർ, കൊയിലാണ്ടി, വടകര, തലശേരി. പയ്യന്നൂർ, കാസർഗോഡ്, മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ തുടങ്ങി 15 സ്റ്റേഷനുകളിലും പരിസ്ഥിതിയ്ക്ക് അനുയോജ്യമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് പരിസ്ഥിതി മലിനീകരണ ബോർഡ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഐ.എസ്.ഒ 14001 സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്.
കേരള സർക്കാർ 13 സ്റ്റേഷനുകൾക്ക് സർട്ടിഫിക്കറ്റ് നൽകിയപ്പോൾ മംഗളൂരു ജംഗ്ഷൻ, മംഗളൂരു സെൻട്രൽ ജംഗ്ഷൻ എന്നിവയ്ക്ക് കർണാടക സർക്കാറിന്റെ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കൂടി ലഭിച്ചതോടെയാണ് പാലക്കാട് ഡിവിഷന് അപൂർവ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ഡിവിഷൻ പി.ആർ.ഒ എം.കെ.ഗോപിനാഥ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |