ഇന്ത്യയ്ക്കായി എന്തുകൊണ്ട് ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിച്ചില്ല എന്നതുൾപ്പെടെയുള്ള പാർലമെന്ററി കമ്മിറ്റിയുടെ(ഐടി) ചോദ്യങ്ങൾക്ക് മുമ്പിൽ വിയർത്ത് ട്വിറ്റർ ഉദ്യോഗസ്ഥർ. ശശി തരൂർ ഉൾപ്പെടെയുള്ള ലോക്സഭാ എംപിമാർ അടങ്ങിയ കമ്മിറ്റിയുടെ ചോദ്യങ്ങളാണ് ട്വിറ്ററിന്റെ പബ്ലിക് പോളിസി മാനേജരായ ഷാഗുഫ്ത്ത കമ്രാനും ലീഗൽ കൗൺസലായ അത്സുഷി കപൂറും നേരിടേണ്ടതായി വന്നത്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിലെ നിയമങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് ട്വിറ്റർ പരിഗണിക്കേണ്ടതെന്നും കമ്പനി അവ പിന്തുടരേണ്ടതുണ്ടെന്നും 95 മിനിറ്റുകൾ നീണ്ട വിവരശേഖരണത്തിനിടെ കമ്മിറ്റി ട്വിറ്റർ പ്രതിനിധികളെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. കമ്പനിയിലുള്ള പദവിയെന്തെന്നും ട്വിറ്ററിന്റെ നയരൂപീകരണത്തിൽ ഇവർക്ക് എത്രത്തോളം പങ്കുണ്ടെന്നും ഉദ്യോഗസ്ഥർ എഴുതി നൽകേണ്ടതുണ്ടെന്നും കമ്മിറ്റി അറിയിച്ചു.
മെയ് 26ന് നിലവിൽ വന്ന ഇന്ത്യയുടെ പുതിയ ഡിജിറ്റൽ നയങ്ങൾ പിന്തുടരാത്ത ഒരേയൊരു പ്രമുഖ സോഷ്യൽ മീഡിയാ സൈറ്റാണ് ട്വിറ്റർ. എന്നിരുന്നാലും താത്കാലികമായി ഒരു ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിക്കുകയും അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും കമ്പനി പറഞ്ഞിരുന്നു.
എന്നാൽ എന്തുകൊണ്ടാണ് ഒരു മുഴുവൻസമയ ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിക്കാൻ ട്വിറ്റർ വിമുഖത കാട്ടുന്നതെന്നാണ് പാർലമെന്ററി കമ്മിറ്റി ചോദിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യൻ ഉദ്യോഗസ്ഥർ കമ്പനിയെ സംബന്ധിച്ച് എടുക്കുന്ന പല നടപടികളിലും അവ്യക്തതയുണ്ടെന്നും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ നിന്നും അവർ ഒഴിഞ്ഞുമാറുന്നുണ്ടെന്നും കമ്മിറ്റി കുറ്റപ്പെടുത്തുന്നു.
വിവാദ കണ്ടന്റുകളുടെ കാര്യത്തിൽ എന്ത് നയമാണ് സ്വീകരിക്കുക എന്ന ചോദ്യത്തിന്, ആരോഗ്യകരം എന്ന് കരുത്താവുന്ന ട്വീറ്റുകൾക്കാണ് തങ്ങൾ പ്രചാരം നൽകുന്നതെന്നും അനാരോഗ്യകരം എന്ന് തോന്നുന്നവ പ്രോത്സാഹിപ്പിക്കാറില്ലെന്നും കമ്പനി വിശദീകരിച്ചു.
എന്നാൽ കമ്പനിയുടെ നയം ഇന്ത്യയുടെ ഐടി നിയമത്തിന് എതിരാണെന്ന് കമ്മിറ്റിയിലെ ഒരു എംപി വിമർശിച്ചു. 'കോൺഗ്രസ് ടൂൾകിറ്റ്' ആരോപണം സംബന്ധിച്ചുള്ള ബിജെപി നേതാക്കളുടെ ട്വീറ്റുകൾ 'മാനിപ്പുലേറ്റഡ് മീഡിയ' എന്ന് ട്വിറ്റർ ടാഗ് ചെയ്തതോടെയാണ് സോഷ്യൽ മീഡിയാ സൈറ്റും കേന്ദ്ര സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്.
content details: twitter representatives face questioning from parliamentary committee that headed by shashi tharoor.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |