തിരുവനന്തപുരം: മദ്യ വിൽപന പുനരാരംഭിച്ചതിനു പിന്നാലെ ബിവറേജസ് ഷോപ്പിനു മുന്നിലെ തിരക്കിനെയും ക്യൂവിനെയും ബി.ജെ.പിയെയും പരിഹസിച്ച് സന്ദീപാനന്ദ ഗിരി. 50 രൂപ നിരക്കിൽ പെട്രോൾ കിട്ടുമെന്നും 15 ലക്ഷം അക്കൗണ്ടിൽ വരുമെന്നും വിശ്വസിച്ച മിത്രങ്ങൾ മാനസിക സമ്മർദം മൂത്ത് ഒരു ആശ്വാസത്തിന് വരിനിൽക്കുന്നതിനാലാണ് ബിവറേജസ് ഷോപ്പിനു മുന്നിലുള്ള അഭൂതപൂർവമായ തിരക്കിനും ക്യൂവിനും കാരണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ലോക്ക്ഡൗണിന് ശേഷം മദ്യ വിൽപ്പന പുനരാരംഭിച്ച ഇന്നലെ മാത്രം സംസ്ഥാനത്ത് വിറ്റത് 72 കോടി രൂപയുടെ മദ്യമാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പരിഹാസവുമായി സന്ദീപാനന്ദ ഗിരി രംഗത്തെത്തിയത്. ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും ചില്ലറ വിൽപ്പനശാലകൾ വഴിയുള്ള കച്ചവടത്തിന്റെ കണക്കാണിത്. ബാറുകളിൽ എത്ര രൂപയുടെ മദ്യം വിറ്റുവെന്ന കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല.
ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി 64 കോടിയുടേയും കൺസ്യൂമർ ഫെഡ് വഴി എട്ടു കോടിയുടേയും വിൽപ്പനയാണ് നടന്നത്. പാലക്കാട് തേങ്കുറിശിയിലാണ് കൂടിയ വിൽപ്പന. ഇവിടെ 68 ലക്ഷം രൂപയ്‌ക്കാണ് മദ്യം വിറ്റത്. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ 65 ലക്ഷത്തിന്റെ മദ്യം വിറ്റു. പാലക്കാട് ജില്ലയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ ഒറ്റ ദിവസം കൊണ്ടു വിറ്റഴിച്ചതു നാല് കോടി രൂപയുടെ മദ്യമാണ്. സാധാരണ വിറ്റു വരവിനെക്കാളും മൂന്നിരട്ടിയാണിത്. ആകെയുള്ള 23 ഔട്ട്‌ലെറ്റുകളിൽ പതിനാറെണ്ണമാണ് തുറന്നു പ്രവർത്തിച്ചത്.
കൺസ്യൂമർഫെഡ് മദ്യശാലകളിലും റെക്കോർഡ് കച്ചവടമായിരുന്നു നടന്നത്. സാധാരണ ആറ് മുതൽ ഏഴ് കോടി രൂപ വരെ കച്ചവടം നടക്കുന്ന സ്ഥലത്താണ് എട്ട് കോടിയുടെ വിൽപ്പന നടന്നിരിക്കുന്നത്. 39 ഷോപ്പുകളിൽ മൂന്ന് ഷോപ്പുകൾ കൊവിഡ് പ്രോട്ടോകോൾ കാരണം തുറന്നില്ല. വിൽപ്പനയിൽ മുന്നിൽ ആലപ്പുഴയിലെ ഷോപ്പാണ്. 43.27 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് – 40.1 ലക്ഷം. മൂന്നാം സ്ഥാനത്ത് കൊയിലാണ്ടി – 40 ലക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |