ന്യൂഡൽഹി: കൊവിഡ് കാലത്തെ സേവനം കണക്കിലെടുത്ത് മെഡിക്കൽ പി.ജി അവസാന വർഷ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ് ഡോക്ടർമാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലും നൂറോളം സർവകലാശാലകൾ പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കവുമായി മുന്നോട്ട് പോകുന്നതിനാലും വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ആവശ്യങ്ങൾ കലർപ്പില്ലാത്തവയാണെങ്കിൽ വിദ്യാർത്ഥികളെ സഹായിക്കാൻ തീർച്ചയായും കോടതി ഇടപെടുമെന്നും ഇതിന് ഉദാഹരണമാണ് ഈ മാസം 16ന് നടത്താനിരുന്ന പ്രവേശന പരീക്ഷ (ഐ.എൻ.ഐ സി.ഇ.ടി 2021) മാറ്റിവയ്ക്കാൻ നിർദേശം നൽകിയതെന്നും കോടതി വ്യക്തമാക്കി.
പരീക്ഷാ തീയതി ചുരുങ്ങിയത് നാല് മാസം കഴിഞ്ഞേ പ്രഖ്യാപിക്കാവൂ എന്നാവശ്യപ്പെട്ട് എയിംസിലെ റസിഡന്റ് ഡോക്ടർമാർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |