വാഷിംഗ്ടൺ:ലോക രാജ്യങ്ങളിൽ കൊവിഡ് പടർത്തിയത് ചൈനയാണെന്ന് ആവർത്തിച്ച് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കൊവിഡ് മഹാമാരി ഇന്ത്യയെ തകർത്തു കളഞ്ഞുവെന്നും ലോക രാജ്യങ്ങളുടെ ഇന്നത്തെ സ്ഥിതിക്ക് ഉത്തരവാദി ചൈനയാണെന്നും അദ്ദേഹം ആരോപിച്ചു. ആഗോള തലത്തിൽ കൊവിഡ് വ്യാപനത്തിന് ഉത്തരവാദികളായ ചൈന യു.എസിന് 10 ട്രില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ലോകത്തിന് നഷ്ടപരിഹാരമായി ചൈന നൽകേണ്ടത് ഇതിൽ കൂടുതലാണ്. എന്നാൽ ഇത്രയേ അവർക്ക് അമേരിക്കയ്ക്ക് നൽകാനാവൂ. അവർ അബദ്ധത്തിലോ മനപൂർവ്വമോ ചെയ്ത കാര്യങ്ങളുടെ അനന്തര ഫലം വിവിധ രാജ്യങ്ങളെ വളരെ മോശമായി ബാധിച്ചു.' ട്രംപ് കൂട്ടിച്ചേർത്തു.
കൊവിഡ് ദുരന്തം വിതച്ച രാജ്യങ്ങൾ ഒരിക്കലും പഴയതുപോലെയാകില്ല. നമ്മുടെ രാജ്യത്തെയും കൊവിഡ് രൂക്ഷമായി ബാധിച്ചു. എന്നാൽ മറ്റുരാജ്യങ്ങളിൽ അതിലേറെ മോശമായാണ് കൊവിഡ് തരംഗം ആഞ്ഞടിച്ചത്. ഇന്ത്യ എത്ര നന്നായാണ് കൊവിഡ് സാഹചര്യ കൈകാര്യം ചെയ്യുന്നതെന്ന് നോക്കൂവെന്ന് പറഞ്ഞ് ചൈന വാദങ്ങൾ നിരത്തുമായിരുന്നു. എന്നാൽ ഇന്ത്യ ഇപ്പോൾകൊവിഡ് രണ്ടാം തരംഗത്തിൽ തകർന്നടിഞ്ഞിരിക്കുകയാണ്.
ഇക്കാരണങ്ങൾ കൊണ്ടാണ് വൈറസ് എവിടെ നിന്നാണ് വന്നത് ,എങ്ങനെയാണ് എന്നതിനെ കുറിച്ച് കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. ഇതിന് ചൈന സഹകരിക്കണമെന്നും ട്രംപ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |