തൊടുപുഴ: ലോക് ഡൗണിനോടനുബന്ധിച്ച് ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും സംയുക്തമായി തൊടുപുഴ മേഖലയിൽ നടത്തിയ പരിശോധനയിൽ 15 കിലോ പഴകിയ മീനുകൾ കണ്ടെത്തി നശിപ്പിച്ചു. തൊടുപുഴ നഗരസഭ, കരിമണ്ണൂർ പഞ്ചായത്ത്, ഉടുമ്പന്നൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ 23 മീൻകടകളിലാണ് പരിശോധന നടത്തിയത്. പഴകിയ ചൂര, മത്തി, വറ്റ, ചെമ്മീൻ എന്നിവയാണ് പിടികൂടിയത്. മാവിൻചുവട്, കരിമണ്ണൂർ ഭാഗങ്ങളിൽ നിന്നാണ് ഇവ കണ്ടെത്തി നശിപ്പിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കണ്ണൻ, തൊടുപുഴ ഭക്ഷ്യ സുരക്ഷാ ആഫീസർ എം.എൻ. ഷംസിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മീനിൽ ആവശ്യത്തിന് ഐസ് ഇടുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ഒരു കിലോ മീനിന് ഒരു കിലോ ഐസ് എന്ന തോതിൽ നിർബന്ധമായും ഇടേണ്ടതാണ്. രാവിലെയെത്തുന്ന മീൻ ഉച്ചയായാൽ തലയും വയറിന്റെ ഭാഗവും കളഞ്ഞ് ഐസിട്ട് വേണം സൂക്ഷിക്കാൻ. പരിശോധനകളിൽ മീനിൽ ശരിയായ തോതിൽ ഐസ് ഇടാത്ത സ്ഥാപനങ്ങൾക് നോട്ടീസ് നൽകി പിഴയും ഈടാക്കുന്നതാണെന്ന് എം.എൻ. ഷംസിയ പറഞ്ഞു. ഇനി എല്ലാ ആഴ്ചയിലും മൂന്ന് ദിവസം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ തുടരും. മൊത്തക്കച്ചവട സ്ഥാപനങ്ങളിലും പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |