കൊല്ലം: പട്ടാപ്പകൽ ബൈക്ക് തടഞ്ഞുനിറുത്തി അച്ഛനും മകനും ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുത്തു. കൊല്ലം മരുത്തടി ഓഞ്ചേലിൽ കിഴക്കതിൽ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തമിഴ്നാട് മധുര സ്വദേശി പ്രകാശ് (42), മകൻ രാജപാണ്ഡ്യൻ (19) എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.
പള്ളിക്കാവിലെ പ്രതികളുടെ വീട്ടിലായിരുന്നു ആദ്യം തെളിവെടുപ്പ്. തുടർന്ന് കൊലപാതകം നടന്ന ജവാൻ മുക്കിൽ പ്രതികളെ എത്തിച്ചു. സംഭവ സമയത്തുണ്ടായ ആക്രമണങ്ങളും അതിനുശേഷം കൊലപ്പെടുത്താനുണ്ടായ സാഹചര്യവും കൊല ചെയ്ത രീതികളും പ്രതികൾ പൊലീസിനോട് വിവരിച്ചു. കഴിഞ്ഞ പതിമൂന്നിനായിരുന്നു കൊലപാതം. ഇടതുനെഞ്ചിന് കുത്തേറ്റ് റോഡിൽ വീണ വിഷ്ണുവിനെ ശക്തികുളങ്ങര പൊലീസെത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിഷ്ണുവിനെ കൊലപ്പെടുത്തി മണിക്കൂറുകൾക്കകം തന്നെ പ്രതികളെ പൊലീസ് പിടികൂടി. ഒന്നാം പ്രതി പ്രകാശിന് ഇറച്ചിവെട്ടും രണ്ടാം പ്രതിയായ മകൻ രാജ പാണ്ഡ്യന് നായ്ക്കളെ വളർത്തി വില്പനയുമാണ്. സി.ഐ എൻ.ആർ. ജോസ്, എസ്.ഐ ബിജു, ടി. സത്യദാസ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |