തിരുവനന്തപുരം: വായനയെ പ്രാണനായി കരുതിയ പി.എൻ. പണിക്കരുടെ ഓർമ്മയിൽ ഇന്ന് നാടെങ്ങും വായനാദിനം ആചരിക്കുമ്പോൾ, എല്ലാ ദിവസവും കൃതികൾ വായിച്ച് അദ്ദേഹത്തെ സ്മരിക്കുന്ന ഒരു സംഘമുണ്ട്. സനേഹം ദളം എന്ന വാട്സ്‌ആപ്പ് കൂട്ടായ്മ. പണിക്കരുടെ മക്കളും പേരക്കിടാങ്ങളും അടങ്ങുന്ന 50 പേരാണ് സനേഹദളത്തിലെ അംഗങ്ങൾ. തിരുവനന്തപുരത്തും മറ്റ് സംസ്ഥാനങ്ങളിലും താമസമാക്കിയ ഇവർ പണിക്കരെ സ്മരിച്ചുകൊണ്ട് നിത്യവും ഇതിഹാസങ്ങളിലെയും പുരാണങ്ങളിലെയും ഏടുകളും സാഹിത്യ കൃതികളിലെ കാതലായ ഭാഗങ്ങളും വാട്സ്‌ആപ്പിലൂടെ പങ്കുവയ്‌ക്കുന്നു. വായിച്ച് വളരാൻ ആഹ്വാനം ചെയ്ത പണിക്കരുടെ വാക്കുകൾക്ക് ചൈതന്യമേകാൻ.
സനേഹദളം കൂട്ടായ്മ വാട്സ്‌ആപ്പിലൂടെ വായന തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. അഞ്ച് വയസു മുതൽ 78 പിന്നിട്ടവർ വരെയുണ്ട് കൂട്ടത്തിൽ. പലരും പലതരത്തിൽ തിരക്കിലായതിനാൽ, ഒരാൾ വായിക്കുന്നത് മറ്റുള്ളവർക്ക് പകരുകയാണ് ലക്ഷ്യം. പണിക്കരുടെ നാലാമത്തെ മകൾ ഇന്ദിരക്കുട്ടിഅമ്മയാണ് വാട്സ്‌ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ. ഓരോരുത്തരും ഇഷ്ടപ്പെട്ട കൃതിളിലെ ഭാഗങ്ങളാണ് വോയിസ് ക്ലിപ്പായി ഇടുന്നത്. അതുകേട്ടുകഴിയുമ്പോൾ അംഗങ്ങൾ അഭിപ്രായം രേഖപ്പെടുത്തും. മാറിയ കാലത്തിനനുസരിച്ച് പഴയതും പുതിയതുമായ തലമുറ വായിച്ച് വളരുകയാണ്.
പണിക്കർ അനുസ്മരണത്തിനായി കുടുംബാംഗങ്ങൾ ഇന്ന് ഒത്തുകൂടാനിരുന്നതാണ്. കുടുംബത്തിലെ ഒരംഗത്തിന്റെ പെട്ടെന്നുള്ള വേർപാടിൽ അത് തത്കാലം വേണ്ടെന്ന് വച്ചു. എങ്കിലും താമസിയാതെ ഒത്തുകൂടും. വായനക്കൊപ്പം രാവിലെയും വൈകിട്ടും കുടുംബാംഗങ്ങളെ കൊണ്ട് കൂട്ടപ്രാർത്ഥന നടത്തുന്നതും പണിക്കരുടെ ശീലമായിരുന്നു. അതിന്റെ സ്മരണയ്ക്കായി വാട്സ്‌ആപ്പിലൂടെ ലളിതസഹസ്രനാമവും രാമായണ പാരായണവും നടത്തുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ആചാര്യൻ 1995 ജൂൺ 19നാണ് അന്തരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |