തൃശൂർ: അനർഹമായി കൈവശം വച്ചിരിക്കുന്ന എ.എ.വൈ മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡുകൾ ജൂൺ 30നകം പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ ടി. അയ്യപ്പദാസ്. തുടർന്നുള്ള പരിശോധനയിൽ അനർഹമായ വ്യക്തികളിൽ നിന്ന് മുൻഗണനാ കാർഡുകൾ കണ്ടെത്തിയാൽ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം കർശനമായ നടപടികൾ സ്വീകരിക്കും.
അനർഹമായി 2016 നവംബർ മുതൽ ഇതുവരെ കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ അധികവില പിഴയീടാക്കുന്നതാണ്. പിഴ അടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കും. റേഷൻ കാർഡ് സ്ഥിരമായി റദ്ദ് ചെയ്യും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ, ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർ, സർവീസ് പെൻഷൻ വാങ്ങുന്നവർ എന്നിവർ മുൻഗണനാ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ വകുപ്പുതല നടപടികൾക്കും ശുപാർശ ചെയ്യും. ഇത്തരം കാർഡുകൾ അനർഹമായി കൈവശം വെച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും അറിയിപ്പ് നൽകാം.
പൊതു വിഭാഗത്തിലേക്ക് മാറേണ്ടവർ
സംസ്ഥാന കേന്ദ്ര സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർ, സർവീസ് പെൻഷൻകാർ, ആദായ നികുതി നൽകുന്നവർ എന്നിങ്ങനെ പ്രവാസികളടക്കം കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങൾക്കും കൂടി പ്രതിമാസ ഇരുപത്തയ്യായിരം രൂപയോ അതിലധികമോ വരുമാനമുണ്ടെങ്കിൽ അല്ലെങ്കിൽ ഒരേക്കറിലധികം ഭൂമി കൈവശമുള്ളവർ, ആയിരം ചതുരശ്ര അടിക്ക് മുകളിലുള്ള വീടോ ഫ്‌ളാറ്റോ സ്വന്തമായി ഉള്ളവർ, ഏക ഉപജീവനമാർഗമായ ടാക്‌സി ഒഴികെ സ്വന്തമായി നാലുചക്രവാഹനം ഉള്ളവർ. ഇവർ ജൂൺ 30നകം അതത് താലൂക്ക് സപ്ലൈ ഓഫീസർ മുമ്പാകെ കാർഡുകൾ ഹാജരാക്കി പൊതു വിഭാഗത്തിലേക്ക് മാറ്റണം.
പൊതുജനങ്ങൾക്ക് പരാതി നൽകാം
തൃശൂര്‍- 0487 2331031
തലപ്പിള്ളി- 0488 4232257
ചാവക്കാട്- 0487 2502525
ചാലക്കുടി- 0480 2704300
മുകുന്ദപുരം- 0480 2825321
കൊടുങ്ങല്ലൂര്‍- 0480 2802374
കുന്നംകുളം- 0488 5296418
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |