രണ്ട് വർഷത്തിനുള്ള കുടിവെള്ളം നൽകാൻ ആയിരം കോടിയുടെ പദ്ധതി
തൃശൂർ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയിലൂടെ ജില്ലയിൽ 52.85 ലക്ഷം കണക്‌ഷൻ നൽകാൻ ലക്ഷ്യമിട്ട് ആരംഭിച്ച പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ച് പൈപ്പുകളുടെ വിലക്കയറ്റം. ഇതേത്തുടർന്ന് കരാറുകാർ ടെൻഡർ പുതുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
കഴിഞ്ഞ ആറുമാസത്തിനകം 50 ശതമാനത്തിലേറെ വിലവർദ്ധന. ലോക് ഡൗണിൽ സാധനങ്ങളുടെ ലഭ്യതക്കുറവുണ്ടായതും തിരിച്ചടിയായി. ഇതുമൂലം പ്രവൃത്തികൾ മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന നിലപാടിലാണ് കരാറുകാർ. ഇതോടെയാണ് നേരത്തെ നിശ്ചയിച്ച തുകയേക്കാൾ കൂടുതൽ നൽകണമെന്നാവശ്യപ്പെട്ട് കരാറുകാർ രംഗത്തെത്തിയത്.
ഇതേത്തുടർന്ന് ജലഅതോറിറ്റി അധികൃതർ റീടെൻഡർ വിളിച്ചിട്ടുണ്ട്. ഒരോ പഞ്ചായത്തിലും വ്യത്യസ്ത കരാറുകാർക്കാണ് പ്രവൃത്തികളുടെ ചുമതല. ജല അതോറിറ്റി വഴിയും ജലനിധി വഴിയുമാണ് വീടുകളിൽ കണക്‌ഷൻ നൽകുന്നത്. ഈ സാമ്പത്തിക വർഷത്തിൽ ഒന്നര ലക്ഷത്തോളം കണക്‌ഷൻ നൽകാനുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
രണ്ട് വർഷത്തിനുള്ളിൽ ഏകദേശം ആയിരം കോടി രൂപയുടെ പ്രവർത്തനത്തിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഈ സാമ്പത്തിക വർഷം 372.49 കോടിയും അടുത്ത വർഷം 582.16 കോടി രൂപയുമാണ് ചെലവഴിക്കുക. ഈ വർഷം 82 പഞ്ചായത്തുകളിൽ ജലഅതോറിറ്റി വഴി 145115ഉം ജലനിധി വഴി 3000 കണക്‌ഷനും നൽകുകയുമാണ് ലക്ഷ്യം. അടുത്ത വർഷം 120908 കണക്‌ഷനും നൽകാനാണ് ഉദ്ദേശം. ഇതിന് ഭരണാനുമതി ലഭിക്കുന്നതിന് ജില്ലാ ശുചിത്വ സമിതി സംസ്ഥാന സമിതിക്ക് ശുപാർശ നൽകിയിട്ടുണ്ട്.
ക്ഷാമം രൂക്ഷമായിടത്ത് കണക്‌ഷനില്ല
കുടിവെള്ള ക്ഷാമം രൂക്ഷമായിടത്ത് കണക്‌ഷൻ ലഭിക്കുന്നില്ലെന്ന് പരാതി. ജല അതോറിറ്റിയുടെ കണക്‌ഷൻ പോകുന്ന സ്ഥലങ്ങളിൽ ഉള്ളവർക്കാണ് കണക്‌ഷൻ നൽകുന്നത്. എന്നാൽ തീരെ കുടിവെള്ളം ലഭിക്കാത്ത സ്ഥലങ്ങളിലേക്ക് പൈപ്പ് എത്തിച്ച് കുടിവെള്ളം നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കണക്‌ഷൻ നൽകിയ സ്ഥലങ്ങളിൽ മണ്ണിനടിയിലിട്ട പൈപ്പുകളുടെ കനംകുറവും പദ്ധതി പ്രവർത്തനത്തിന് തടസമാകുന്നുണ്ട്.
2024 ആകുന്നതോടെ ജില്ലയിലെ മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തികൾ നടക്കുന്നത്. പണി പൂർത്തീകരിച്ച കരാറുകാർക്ക് കൃത്യമായി തുക അനുവദിക്കാൻ സാധിക്കുന്നുണ്ട്.
- പൗളി പീറ്റർ, വാട്ടർ അതോറിറ്റി സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |