കോപ്പ അമേരിക്കയിൽ ബ്രസീലിന് തുടർച്ചയായ രണ്ടാം ജയം
പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കി
റിയോഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബാളിൽ ബ്രസീലിന്റെ പടയോട്ടം തുടരുന്നു. ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ ബ്രസീൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് പെറുവിനെ തരിപ്പണമാക്കി. വെനിസ്വേലയ്ക്ക് എതിരെയെന്ന പോലെ ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മറിന്റെ ചിറകിലേറിയാണ് കാനറികളുടെ വിജയപ്പറക്കൽ. നെയമ്റെക്കൂടാതെ അലക്സ് സാൻഡ്രോ, എവർട്ടൺ, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്. പലപ്പോഴും ബ്രസീലിൽ മുന്നേറ്റങ്ങളെ പരിക്കൻ അടവുകൾ പുറത്തെടുത്താണ് പെറു തടഞ്ഞു നിറുത്തിയത്.
കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ അഞ്ചുമാറ്രങ്ങളുമായാണ് ടിറ്റെ ബ്രസീലിനെ കളത്തിലിറക്കിയത്.
കളിക്ക് പതിഞ്ഞ തുടക്കമായിരുന്നെങ്കിലും പിന്നീട് ബ്രസീൽ കടിഞ്ഞാൺ കൈയിലാക്കുകയായിരുന്നു. 12-ാം മിനിട്ടിൽ മികച്ച പാസിംഗിനൊടുവിൽ ജസ്യൂസിന്റെ പാസിൽ നിന്ന് അലക്സാണ്ട്രോ ബ്രസീലിന്റെ ആദ്യ ഗോൾ നേടി. അലക്സാണ്ട്രോയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ. തുടർന്ന് ആദ്യപകുതിയിൽ ഗോളുകളൊന്നും ഉണ്ടായില്ല.
രണ്ടാം പകുതിയൽ അറുപത്തിയൊന്നാം മിനിട്ടിൽ ടാപ്പിയ നെയ്മറെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാർ നിഷേധിച്ചു.
എന്നാൽ അറുപത്തിയെട്ടാം മിനിട്ടിൽ ആ സങ്കടം മാറ്റുന്ന ഗോൾ നെയ്മർ നേടി. മറുവശത്ത് എഴുപത്തിയെട്ടാം മിനിട്ടിൽ ഗോൾപോസ്റ്റിന് തൊട്ടുമുന്നിൽ ലഭിച്ച ഓപ്പൺ ചാൻസ് പെറുവിന്റെ അലക്സ് വലേറ നഷ്ടപ്പെടുത്തി. 88-ാം മിനിട്ടിൽ നെയ്മറുടെ ക്രോസിൽ നിന്നും എവർട്ടൺ ബ്രസീലിന്റെ മൂന്നാം ഗോളും 93-ാം മിനിട്ടിൽ റിച്ചാർലിസൺ കാനറികളുടെ ഗോൾ പട്ടികയും പൂർത്തിയാക്കി. മറ്റൊരു മത്സരത്തിൽ കൊളംബിയയും വെനിസ്വേലയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |