ഇന്ത്യ കായിക ലോകത്തിന് നൽകിയ ഏറ്റവും മികച്ച അത്ലറ്റ് ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മിൽഖാ സിംഗ്. മധ്യദൂര ഇനങ്ങളിൽ മിന്നൽപ്പിണറാകുന്ന മിൽക്കയുടെ ഓട്ടം കണ്ട് ആളുകൾ അദ്ദേഹത്തെ പറക്കും സിംഗ് എന്ന് വിളിച്ചു. ആധുനിക സാങ്കേതിക വിദ്യകളും നൂതന പരിശീലന രീതികളുമില്ലാത്ത കാലത്ത് ആത്മവിശ്വാസവും കഠിന പരിശീലനവും കൈമുതലാക്കിക്കൊണ്ട് മിൽഖ താണ്ടിയ വിജയങ്ങളും നേടിയ ബഹുമതികളും വരുംതലമുറകൾക്കാകെ പ്രചോദനമാണ്.
തീയിൽ കുരുത്തു
ഒന്നുമില്ലായ്മയിൽ നിന്നാണ് മിൽഖ ഓട്ടം തുടങ്ങിയത്. ഏറെക്കുറെ അനാഥമായ ബാല്യമായിരുന്നു മിൽക്കയുടേത്. അവിഭക്ത ഇന്ത്യയിലെ ഗോവിന്ദപുരയിൽ (ഇന്ന് പാകിസ്ഥാനിൽ) 1929 നവംബർ 20നാണ് മിൽഖയുടെ ജനനം. വിഭജനനത്തെ തുടർന്നുണ്ടായ കലാപത്തിൽ അദ്ദേഹത്തിന് തന്റെ മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും മരണത്തിന് ദൃക്സാക്ഷിയാകേണ്ടി വന്നു.1947ൽ ഡൽഹിയിലെത്തിയ അദ്ദേഹം സഹോദരിക്കൊപ്പം താമസിക്കുകയും. അഭയാർത്ഥി ക്യാമ്പുകളിൽ മാറിമാറികഴിയുകയും ചെയ്തു. തുടർന്ന് പലതവണ തിരസ്കരിക്കപ്പെട്ട ശേഷം ജ്യേഷ്ഠന്റെ ശുപാർശയിൽ കരസേനയിൽച്ചേർന്നു. അവിടെ വച്ചാണ് മിൽഖ മത്സരയോട്ടം ആരംഭിക്കുന്നത്. തുടക്കത്തിൽ പലപ്പോഴും മറ്റ് സൈനീകർക്കൊപ്പമുള്ള ക്രോസ്കൺട്രിയിൽ മിൽഖ ഏറെ പിന്നാക്കം പോയിരുന്നു.
എന്നാൽ ഹവിൽദാർ ഗുരുദേവ് സിംഗ് എന്ന പരിശീലകന്റെ ശ്രദ്ധ ലഭിച്ചത് നിർണ്ണായകമായി. അദ്ദേഹം മിൽഖയെ മലനിരകളിലും യമുനാതീരത്തും മീറ്റർ ഗേജ് വണ്ടിക്കൊപ്പവുമെല്ലാം ഓടിച്ച് പരിശീലിപ്പിച്ച് എല്ലാം തികഞ്ഞ അത്ലറ്റാക്കി. 200, 400 മീറ്ററുകളാണ് തന്റെ തട്ടകം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
1955ലെ സർവീസസ് മീറ്റിലൂടെയാണ് പ്രധാനപ്പെട്ട മത്സരവേദികളിലേക്ക് മിൽഖയെത്തുന്നത്. 1958ൽ കട്ടക്കിൽവച്ച് ദേശീയ മീറ്റിൽ രണ്ടിനങ്ങളിലും മിൽഖ റെക്കാഡ് സ്ഥാപിച്ചു.പിന്നെ മിൽഖയുടെ പടയോട്ടമായിരുന്നു.
ആ വർഷം ഏഷ്യൻ ഗെയിംസിൽ 200ലും 400ലും സ്വർണം നേടിയതോടെ മിൽഖയുടെ ഖ്യാതി ആഗോളതലത്തിൽ പടർന്നു. ആ വർഷം തന്നെ കോമൺവെൽത്ത് ഗെയിംസിലും സ്വർണം. 1962 ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലും 400 മീറ്റർ റിലേയിലും സ്വർണം സ്വന്തമാക്കി. 1960ലെ റോം ഒളിമ്പിക്സിൽ തുടക്കത്തിൽ ലീഡ് നേടിയശേഷം അവസാന മീറ്ററുകളിൽ വരുത്തിയ പിഴവിന് സെക്കന്റിന്റെ പത്തിലൊരംശത്തിന് നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇന്ത്യൻ കായികലോകത്ത് വലിയ വേദനയായി ഇന്നും അവശേഷിക്കുന്നു.
വലിയ വ്യക്തിത്വം
വിരമിച്ച ശേഷം പഞ്ചാബ് കായിക ഭരണരംഗത്തും അദ്ദേഹം സജീവമായിരുന്നു. പഞ്ചാബ് കായിക മന്ത്രാലയത്തിന്റെ ഡയറക്ടർ പദവി വഹിച്ചിട്ടുണ്ട്. 2001ൽ അദ്ദേഹത്തിന് അർജ്ജുനനൽകിയെങ്കിലും യുവാക്കൾക്കാണ് ആ ബഹുമതി നൽകേണ്ടതെന്ന് പറഞ്ഞ് നിരസിച്ചു.
തന്റെ ആസമയത്തെ പ്രായത്തിൽ അത് സ്വീകരിക്കുന്നത് ശരിയല്ലെന്നും അർഹതപ്പെട്ട പലരും അവഗണിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം അന്നത്തെ കായിക മന്ത്രിയായിരുന്ന ഉമാഭാരതിയോട് വിശദീകരിച്ചു. ദ റേസ് ഓഫ് മൈ ലൈഫ് എന്ന അദ്ദേഹത്തിന്റെ ആത്മകഥ 2013ൽ രാകേഷ് ഓംപ്രകാശ് മെഹ്റ ഭാഗ് മിൽഖ ഭാഗ് എന്ന പേരിൽ സിനിമയാക്കി.
ഇതിൽ നിന്ന് കിട്ടിയ വരുമാനത്തിന്റെ ഒരു ഭാഗം പാവപ്പെട്ട കുട്ടികളുടെ പുനരധിവാസത്തിനാണ് വിനിയോഗിച്ചത്. തൊണ്ണൂറ്റിയൊന്നാം വയസിൽഅദ്ദേഹം നിത്യതയിലേക്ക് ഓടിക്കയറുമ്പോൾ മിൽഖയെന്ന പേര് ഇന്ത്യൻ കായികരംഗത്തെ ഏറ്റവും തിളക്കമുള്ള ഏടായിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |