കൊച്ചി: വിദേശ താരം മത്തേജ് പൊപ്ളാട്ട്നിക്കിന് ശമ്പള കുടിശിക നൽകാത്തതിന് കേരളത്തിൽ നിന്നുള്ള ഐ എസ് എൽ ക്ളബായ കേരളാ ബ്ളാസ്റ്റേഴ്സിന് ഫിഫാ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. പൊപ്ലാട്ട്നിക്കിന് കൊടുക്കാനുള്ള തുക മുഴുവൻ കൊടുക്കുന്നത് വരെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കുന്നത് വിലക്കി കൊണ്ടായിരുന്നു ഫിഫയുടെ നടപടി. തുടർന്ന് പൊപ്ലാട്ട്നിക്കിന്റെ ശമ്പള കുടിശിക മുഴുവൻ തീർത്തു നൽകിയ ബ്ളാസ്റ്റേഴ്സിന് തങ്ങളുടെ ട്രാൻസ്ഫർ ബാൻ നീക്കി കൊണ്ടുളള ഫിഫാ അറിയിപ്പ് ഇന്നലെ ലഭിച്ചു. ക്ളബ് തന്നെ തങ്ങളുടെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ വിവരം ആരാധകരെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിനെ സൈൻ ചെയ്ത വിവരം പുറത്തു വിട്ടിരുന്നു. ട്രാൻസ്ഫർ ബാൻ ഒഴിവായ സ്ഥിതിക്ക് കൂടുതൽ താരങ്ങളെ ഉടൻ തന്നെ ടീമിലേക്ക് ബ്ളാസ്റ്റേഴ്സ് എത്തിച്ചേക്കും. കഴിഞ്ഞ സീസണിൽ ടീമിൽ കളിച്ച ഭൂരിപക്ഷം വിദേശ താരങ്ങളേയും ഈ സീസണിൽ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ബ്ളാസ്റ്റേഴ്സിനെ കൂടാതെ മറ്റൊരു ഇന്ത്യൻ ക്ളബായ ഈസ്റ്റ് ബംഗാളിനും ഫിഫ ഇതേ രീതിയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ കൊൽക്കത്ത ക്ളബായ ഈസ്റ്റ് ബംഗാളിന്റെ വിലക്ക് നീക്കിയോ എന്ന കാര്യത്തിൽ ഇതുവരെയായും വ്യക്തത വന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |