ന്യൂഡൽഹി: സാക്ഷാൽ യൂർജൻ ക്ളോപ്പും ജോസ് മൗറീഞ്ഞോയും പരിശീലകനായി വന്നാൽ പോലും താൻ ചെയ്തതിൽ കൂടുതലായി ഒന്നും ചെയ്യാനില്ലെന്ന് ഇന്ത്യയുടെ ദേശീയ ടീം ഫുട്ബാൾ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്റ്റിമാച്ച് ഇപ്രകാരം പറഞ്ഞത്. ഏഷ്യൻ കപ്പിനായുള്ള യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാൻ ഇന്ത്യക്ക് സാധിച്ചെങ്കിലും, ടീമിന്റെ പ്രകടനത്തിൽ ഭൂരിപക്ഷം ആരാധകർക്കും തൃപ്തിയുണ്ടായിരുന്നില്ല. മേയിൽ ദേശീയ പരിശീലക സ്ഥാനത്തേക്കുള്ള കാലാവധി തീർന്ന സ്റ്റിമാച്ചിന് എ ഐ എഫ് എഫ് സെപ്തംബർ വരെ കരാർ നീട്ടികൊടുത്തിരുന്നു. എന്നാൽ പ്രതീക്ഷിച്ച പ്രകടനം ഇന്ത്യൽ ടീമിൽ നിന്ന് ലഭിക്കാത്തതിനാൽ സ്റ്റിമാച്ചിന് എ ഐ എഫ് എഫ് ഇനിയും കരാർ നീട്ടി കൊടുക്കുമോ എന്ന് സംശയമാണ്.
അതേസമയം ഇന്ത്യയിലെ മുൻനിര ഫുട്ബാൾ ലീഗായ ഐ എസ് എല്ലിൽ റെലഗേഷൻ സിസ്റ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും സ്റ്റിമാച്ച് പറഞ്ഞു. ഐ എസ് എൽ മികച്ച ടൂർണമെന്റ് തന്നെയാണ്. എന്നാൽ റെലഗേഷൻ ഇല്ലാത്തത് കൊണ്ട് തന്നെ കളിക്കാർക്കിടയിൽ സമ്മർദ്ദം വളരെകുറവാണ്. സമ്മർദ്ദം ഉണ്ടെങ്കിലേ മികച്ച കളി പുറത്തെടുക്കുമാൻ സാധിക്കുവെന്ന് സ്റ്റിമാച്ച് അഭിപ്രായപ്പെട്ടു.
"ഇപ്പോൾ ഏഷ്യൻ കപ്പിന്റെ മൂന്നാം റൗണ്ടിലേക്ക് ടീം കടന്നിരിക്കുകയാണെന്നും അടുത്ത റൗണ്ടിൽ എങ്ങനെ കളിക്കണമെന്നതും ആരൊക്കെ ടീമിൽ ഉണ്ടാകുമെന്നതും പ്രാദേശിക ലീഗിലെ പ്രകടനം അനുസരിച്ചിരിക്കും," സ്റ്റിമാച്ച് കൂട്ടിച്ചേർത്തു. ടീമിന്റെ പ്രകടനത്തിൽ താൻ പൂർണ്ണ തൃപ്തനാണെന്നും പലപ്പോഴും തനിക്കും ടീമിനും എതിരെ വരുന്ന വിമർശനങ്ങൾ യാഥാർത്ഥ്യം മനസ്സിലാക്കാതെയുള്ളവയാണെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |