രാവണൻ സീതയേയും അപഹരിച്ച് ലങ്കയിലേക്ക് പോയതിനെത്തുടർന്ന് ശ്രീരാമനും ലക്ഷ്മണനും വാനരന്മാരും അടങ്ങിയ സംഘം തെക്കോട്ട് യാത്രതുടങ്ങി. കുറേയേറെ മലകളും കാടുകളും നദികളും താണ്ടിവരുന്ന വഴിയിലാണ് ഒരു പാറമേൽ ചിറകുകളറ്റ് കിടന്ന ജഡായു എന്ന പക്ഷിയെ സംഘം കണ്ടത്. രാവണനുമായി ഏറ്റുമുട്ടിയതും രാവണൻ ചതിയിൽ തന്റെ ചിറകുകൾ വെട്ടിമുറിച്ചതും സീതയേയും കൊണ്ട് ലങ്ക ലക്ഷ്യമാക്കി പറന്നതുമൊക്കെ ജഡായു സംഘത്തെ അറിയിച്ചു. അടുത്ത നിമിഷം ജഡായുവിന്റെ ജീവൻ ശരീരം വെടിഞ്ഞു. താൻ കാരണം നിരപരാധിയായ ഒരു പക്ഷിയുടെ ചിറകുകളും ജീവനും നഷ്ടപ്പെടാൻ ഇടയായതിൽ ദുഃഖിതനായ ശ്രീരാമൻ ജഡായുവിന്റെ ശരീരം ദഹിപ്പിച്ചശേഷം അവന്റെ ജീവന് മോക്ഷമരുളി. ശ്രീരാമസംഘം വീണ്ടും തെക്കോട്ട് സഞ്ചരിച്ചു.
ഭാരതത്തിൽ നിന്നും ലങ്കയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ മുനമ്പ് രാമേശ്വരം ആയതിനാൽ രാമേശ്വരം ആയിരുന്നു ശ്രീരാമസംഘത്തിന്റെ ലക്ഷ്യം. രാമേശ്വരത്തിനടുത്ത് എത്താറായപ്പോൾ ഒരു പാറയുടെ വിടവിൽ ജഡായുവിനെപ്പോലെയുള്ള മറ്റൊരു പക്ഷിയെ സംഘം കണ്ടു.
പണ്ടൊരിക്കൽചെറുപ്പത്തിന്റെ ഉത്സാഹത്തിൽ ജഡായുവും ജേഷ്ഠനായ സമ്പാതിയും മധ്യാഹ്നനേരത്ത് ഒരു മത്സരപ്പറക്കൽ നടത്തി. മത്സരാവേശത്തിൽ അനുജനായ ജഡായു ജേഷ്ഠനെ പിന്നിലാക്കി കൂടുതൽ ഉയരത്തിൽ പറന്നുകയറി. സൂര്യന്റെ അത്യുഗ്രമായ ചൂടേറ്റ് അനുജൻ തളർന്നുപോകുമെന്ന് തോന്നിയ സമ്പാതി കൂടുതൽ ശക്തി സംഭരിച്ച് ജഡായുവിന്റെ മുകളിൽ പറന്നു കയറി. തന്റെ ചിറകുകൾ വിരിച്ച് അനുജന് തണലൊരുക്കാൻ ശ്രമിച്ചു. സൂര്യന്റെ അതികഠിനമായ ചൂടേറ്റ് സമ്പാതിയുടെ ചിറകിളെ തൂവലുകളെല്ലാം കരിഞ്ഞ് പറക്കാൻ കഴിയാതെ താഴേക്ക് പതിച്ചു. ചിറക് ഉപയോഗശൂന്യമായതിനാൽ ഒരു പാറയിൽ വന്നിടിച്ച് വീണ് സമ്പാതിയുടെ കാലുകളും ഒടിഞ്ഞ് നടക്കാൻ കൂടി കഴിയാത്ത അവസ്ഥയിലായി. സമ്പാതി വീണ പാറയുടെ സമീപം നിശാകരമുനി ആശ്രമം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. കഴുകന്റെ രൂപമുള്ളൊരു പക്ഷി പാറമേൽ വന്നു വീഴുന്നത് കാണാനിടയായ മുനി വേഗം പാറമേൽ കയറി പക്ഷിയുടെ സമീപമെത്തി. അവശനായ പക്ഷിയിൽ നിന്ന് വിവരങ്ങൾ മനസിലായിക്കിയ മുനി ദിവ്യദൃഷ്ടിയിലൂടെ കൂടുതൽ വിവരങ്ങൾ അറിഞ്ഞു. മഹാവിഷ്ണു ശ്രീരാമനായി അവതരിക്കുന്ന കാലത്ത് ഭാര്യയേ അന്വേഷിച്ച് ഇതിലേ വരുമെന്നും സമ്പാതിക്ക് അവരെ കാണാൻ കഴിയുമെന്നും അവരിൽ നിന്ന് ജഡായുവിന്റെ വാർത്ത ശ്രവിക്കാൻ കഴിയുമെന്നും സംഘത്തിന്റെ ശ്രീരാമനാമം കേൾക്കുമ്പോൾ ചിറകുകളും കാലുകളഉം നേരെയാകുമെന്നും വീണ്ടും പറക്കാൻ കഴിയുമെന്നും മുനി പ്രവചിച്ച് അനുഗ്രഹിച്ചിരുന്നു. ശ്രീരാമനാമവും പാടി ശ്രീരാമസംഘത്തെ കാത്തിരുന്ന കാലത്താണ് സംഘം സമ്പാതി കിടന്ന പാറയിൽ എത്തിയത്.
മുനി പ്രവചിച്ചതുപോലെ സംഘത്തിന്റെ ശ്രീരാമനാമം കേട്ട മാത്രയിൽ സമ്പാതിയുടെ ചിറകുകളിൽ പുതിയ തൂവലുകൾ മുളച്ചുവരുന്നതായി സമ്പാതിക്ക് അനുഭവപ്പെട്ടു. സമ്പാതിയുടെ കാലുകളും നേരെയായി. പുതുജീവൻ ലഭിച്ച സമ്പാതി ശ്രീരാമസംഘത്തോട് തന്റെ അതിരറ്റ നന്ദിയും ആദരവും പ്രകടിപ്പിച്ചു, ആകാംക്ഷയാൽ ജഡായുവിന്റെ വിവരം തിരക്കിയപ്പോൾ രാവണനുമായുണ്ടായ ഏറ്റുമുട്ടലിൽ ചിറകുകൾ വേർപെട്ട് പാറമേൽ കിടന്നിരുന്നതും ശ്രീരാമസംഘത്തെ കണ്ട് വിശേഷങ്ങൾ പറഞ്ഞശേഷം ജീവൻ നഷ്ടപ്പെട്ടതും ജഡായുവിന്റെ ആത്മാവിന് ശ്രീരാമൻ മോക്ഷം നൽകിയതുമെല്ലാം സമ്പാതി മനസിലാക്കി. അനുജൻ മരിച്ച ദുഃഖത്തിൽ കുറേനേരം സമ്പാതിക്ക് ഒന്നും സംസാരിക്കാൻ കഴിയാതെ ആയിപ്പോയി.കുറേസമയം കഴിഞ്ഞ് ശ്രീരാമസംഘത്തോട് സീതാന്വേഷണത്തിൽ തന്റെ സഹായം സമ്പാതി വാഗ്ദാനം ചെയ്തു. എന്നാൽ രാവണനോട് മുമ്പൊരിക്കൽ ഇനി പരസ്‌പരം ഏറ്റുമുട്ടുകയില്ലെന്ന് സന്ധി ചെയ്തതിനാൽ ഇനി രാവണനോട് നേരിട്ട് എതിരിടാൻ കഴിയില്ലെന്ന നിസഹായതയും സമ്പാതി സംഘത്തെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |