തിരുവനന്തപുരം: കെ സുധാകരനും പിണറായി വിജയനും തമ്മിലുള്ള വാക്പോരിൽ കെ പി സി സി അദ്ധ്യക്ഷന് പൂർണ പിന്തുണ നൽകി കോൺഗ്രസ് നേതാക്കൾ. കെ സുധാകരന് എതിരായുള്ള മുഖ്യമന്ത്രിയുടെ പരാമർശം ഒഴിവാക്കണമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമായി പോയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മരംമുറി കേസിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്നും കോൺഗ്രസ് സുധാകരന് പിന്നിൽ ഒറ്റക്കെട്ടായി നിന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ക്യാമ്പസ് രാഷട്രീയ അനുഭവം സുധാകരൻ പങ്കുവച്ചതിൽ ഇത്ര സീരിയസ് ആയി മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടത്.
കെ പി സി സി പ്രസിഡന്‍റിനെ അപമാനിക്കാൻ മാത്രം എന്താണിത്ര പ്രകോപനം എന്ന് മനസിലാകുന്നില്ല. കെ സുധാകരനെ ഒറ്റപ്പെടുത്തി രാഷ്ട്രീയമായി വകവരുത്താനാണ് പിണറായിയുടെ നീക്കം. കെ സുധാകരനല്ല, മുഖ്യമന്ത്രിയാണ് കെ സുധാകരൻ വിരിച്ച വലയിൽ വീണത് എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു കെ വി തോമസ് പ്രതികരിച്ചത്. മുഖ്യമന്ത്രി ബ്രണ്ണൻ കോളേജിൽ പഠിച്ച കാലമല്ല ഇത്. ഭരണാധികാരി ആയിരുന്ന് ഇങ്ങനെ സംസാരിക്കാമോയെന്ന് പിണറായി വിജയനും സി പി എമ്മും ആലോചിക്കണമെന്നും കെ വി തോമസ് പറഞ്ഞു. സുധാകരൻ പറഞ്ഞതിൽ തെറ്റില്ലന്ന നിലപാടാണ് തനിക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |