കഴിഞ്ഞ വർഷം ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 17 പേർ കൂടി ഇടംപിടിച്ചതായാണ് വാർത്ത. ഇന്ത്യയിലെ ശതകോടീശ്വരന്മാർ അതിരറ്റ ആഹ്ലാദത്തിലാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കേന്ദ്രസർക്കാർ കൈക്കൊണ്ട സാമ്പത്തിക നയങ്ങളായ നോട്ടുനിരോധനം, ജി.എസ്.ടി, ചില്ലറ വ്യാപാര രംഗത്ത് നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തയ്യാറെടുപ്പ് എന്നിവയൊന്നും സാധാരണക്കാരനെ വിദൂരമായെങ്കിലും പരിഗണിച്ചുള്ള നയങ്ങളല്ല. എല്ലാം വമ്പൻ കുത്തകകളുടെ താത്പര്യം മാത്രം പരിഗണിച്ചുള്ള നയങ്ങളായിരുന്നു. ഈ ഗണത്തിൽപ്പെടുന്നതുതന്നെയാണ് പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും ദിവസേനയുള്ള വിലക്കയറ്റം.
പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദിനം പ്രതി അഞ്ചും പത്തും പൈസയുടെ നേരിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതുകൊണ്ട് വിലവർദ്ധനവ് ജനങ്ങളുടെ ശ്രദ്ധയിൽ പെടാതെയും പോകുന്നു.പാചകവാതക സബ്സിഡിയാകട്ടെ സമ്പൂർണ്ണമായും നിർത്തലാക്കിയ മട്ടാണ്.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും ഇന്ത്യയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിച്ചുകൊണ്ടിരിക്കുന്നു! ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധന വില നിർണയിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസത്തോടെ ആണ് രാജ്യത്ത് എണ്ണവിലയിൽ ദിനംപ്രതി വർദ്ധനവ് ഉണ്ടാവാൻ തുടങ്ങിയത്. ഒരു ഘട്ടത്തിൽ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും എണ്ണ വില 100 കടന്ന് സംഭവമുണ്ടായി കേരളത്തിലും പ്രീമിയം പെട്രോളിന് വില 100 കടന്നിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാസങ്ങളിൽ വോട്ടെടുപ്പിന് അടുത്ത ശേഷം വിലയിൽ വലിയ വർദ്ധനവുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.രാജ്യത്ത് എണ്ണ ചില്ലറ വിൽപ്പനയിൽ പെട്രോൾ വിലയുടെ 60 ശതമാനവും ഡീസലിന് 54 ശതമാനവും കേന്ദ്രസംസ്ഥാന നികുതികളാണ്. പെട്രോളിന് ലിറ്ററിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്രം നികുതിയായി ഈടാക്കുന്നത് അന്താരാഷ്ട്ര ക്രൂഡ് വിലയ്ക്ക് അനുസരിച്ച് പെട്രോൾ ഡീസൽ വിലകൾ ദിവസേന പരിഷ്കരിക്കാൻ എണ്ണക്കമ്പനികൾക്ക് കേന്ദ്രസർക്കാർ അധികാരം നൽകിയിട്ടുണ്ട്.
ദിനംപ്രതിയുള്ള വിലവർദ്ധനവിന്റെ ഒരു പ്രധാന കാരണം വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്കാണ് എന്നുള്ളതാണ്. മൻമോഹൻ സിംഗ് നയിച്ച യു.പി.എ സർക്കാരിന്റെ കാലത്താണ് പെട്രോളിന്റെ വിലനിയന്ത്രണാധികാരം എണ്ണകമ്പനികൾക്ക് നൽകപ്പെട്ടത്. തുടർന്നുവന്ന ബി.ജെ.പി ഗവൺമെന്റ് ഡീസലിന്റെ വിലനിയന്ത്രണവും കുത്തകകളെ ഏൽപ്പിച്ചു. അന്തർദ്ദേശീയ മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വിലകുറയുന്നതിന് ആനുപാതികമായി ഇന്ത്യയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയും എന്നൊരു വാദഗതിയാണ് അന്നുയർത്തപ്പെട്ടത്. എങ്കിലും വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് ഇതുവരെയും ലഭ്യമായിട്ടില്ല എന്നുമാത്രമല്ല, അന്തർദ്ദേശീയ മാർക്കറ്റിലെ വിലയിടിവിന്റെ നേട്ടം കൊയ്യുന്നത് മുഴുവൻ എണ്ണകമ്പനികളാണ് എന്നതാണ് യാഥാർത്ഥ്യം. റിലയൻസ് പെട്രോളിയം ലിമിറ്റഡ്, എസ്സാർ, ടാറ്റാ പെട്രോളിയം ലിമിറ്റഡ്, അദാനി വെൽസ്പൺ എക്സ്പ്ലോറേഷൻ ലിമിറ്റഡ് തുടങ്ങി മുൻനിര സ്വകാര്യ പെട്രോളിയം വിതരണ കമ്പനികൾ അവരുടെ അറ്റാദായം ദിനം പ്രതി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അന്തർദ്ദേശീയ നിലപാടുകൾക്കനുസരിച്ചാണ് ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വിലനിശ്ചയിക്കുന്നത് എന്ന് നമ്മുടെ ഭരണാധികാരികൾ പറയുന്നു. അന്തർദ്ദേശീയ മാർക്കറ്റിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് ഇപ്പോൾ നടപ്പുവില 70 ഡോളറാണ്. ക്രൂഡ് ഓയിലിന് 147 ഡോളർവരെ വില ഉയർന്ന 2008ൽപ്പോലും ഇന്ത്യയിൽ പെട്രോളിന് 52 രൂപയേ ഉണ്ടായിരുന്നുളളൂ. ഇന്ന് അതിന്റെ പകുതിവിലയേ ക്രൂഡ് ഓയിലിന് അന്തർദ്ദേശീയ മാർക്കറ്റിൽ ഉള്ളൂ. എന്നാൽ പെട്രോളിനും ഡീസലിനും മാത്രമല്ല പാചകവാതകമടക്കം പെട്രോളിയം ഉൽപ്പന്നങ്ങൾക്കെല്ലാം വില വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 40 ശതമാനവും ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നതാണ് എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. അതിന് ഈടാക്കുന്നതും അന്താരാഷ്ട്ര വിപണിയിലെ വിലതന്നെ.
ലോകത്തിലെ തന്നെ ഏറ്റവും ചെലവുകുറഞ്ഞ ശുദ്ധീകരണ സംവിധാനമാണത്രെ ഇന്ത്യയിൽ ഉള്ളത്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുമ്പോൾ ലഭ്യമാകുന്ന പെട്രോളിന്റെ 40 ശതമാനവും കയറ്റുമതി ചെയ്യുകയുമാണ്. അങ്ങനെയും കുത്തകകൾ കൊയ്തെടുക്കുന്നത് കോടികളാണ്. ചരക്കും സേവനങ്ങളുമടക്കം നികുതിയുടെ പരിധിയിൽ കൊണ്ടുവന്നുകൊണ്ട് ജി.എസ്.ടി നടപ്പിലാക്കിയ കേന്ദ്രസംസ്ഥാന സർക്കാരുകൾ പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരുന്നതിന് താൽപര്യം കാണിക്കുന്നില്ല. നികുതി ഗണ്യമായി കുറയ്ക്കേണ്ടി വരും എന്നതാണ് കാരണം. പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിക്കുന്നത് അവശ്യനിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും കുതിച്ചുയരാൻ കാരണമാകും.
ഇതിനിടയിൽ രാജ്യത്തെ ഇന്ധന വില വർദ്ധനവിനെ ന്യായീകരിച്ച് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രംഗത്തുവന്നു. കൊവിഡ് കാലത്ത് രാജ്യത്തെ സാമ്പത്തിക മേഖല മുന്നോട്ട് പോകാൻ മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ കൊവിഡ് വലിയ ചോർച്ചയുണ്ടാക്കി. ഇന്ധന വിലയിലൂടെ ലഭിക്കുന്ന നികുതി വരുമാനം ഈ സാഹചര്യം നേരിടാൻ അത്യാവശ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ധനവില ക്രമാതീതമായി ഉയരുന്ന വിഷയത്തിൽ നിരവധി കാർട്ടൂണുകൾ കേരളകൗമുദിയിൽ വരച്ചിരുന്നു. സുപ്രീം കോടതിയുടെ രൂക്ഷവിമർശനത്തെത്തുടർന്ന് വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തുകയും രാജ്യത്ത് എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച കേന്ദ്രം പകരമായി പെട്രോൾ വില ഡോസ് കണക്കിന് നിശ്ചയിക്കുമോ എന്ന് ചോദിക്കുന്ന ജനമായിരുന്നു ഒരു കാർട്ടൂണിൽ. ഇന്ത്യൻ റോപ് ട്രിക്ക് എന്ന പ്രശസ്തമായ മാന്ത്രികവിദ്യയുടെ പശ്ചാത്തലത്തിൽ ദിവസേന ഉയർന്നുപൊങ്ങുന്ന ഇന്ധനവിലയുടെ കയറിൽ കുടുങ്ങിക്കിടക്കുന്ന ജനത്തെ മറ്റൊരു കാർട്ടൂണിൽ വരച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |