ന്യൂഡൽഹി: സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ ഇടപെടുന്നു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കൊണ്ട് എഫ്‌സിസി സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫിനും കമ്മിഷൻ കത്തയച്ചു.ചീഫ് സെക്രട്ടറിക്കും കത്തയച്ചിട്ടുണ്ട്.
സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന് ദേശീയ വനിതാ കമ്മിഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. 2019 മേയിലാണ് ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ലൂസി കളപ്പുരയോട് മഠത്തിൽ നിന്നും പുറത്തുപോകാനാവശ്യപ്പെട്ടത്.
സഭാ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് കാണിച്ചായിരുന്നു നടപടി.ഇതിനെതിരെ സിസ്റ്റർ റോമിലെ കോടതിയിൽ നൽകിയ അപ്പീൽ തള്ളിയെന്ന് നേരത്തെ സുപ്പീരിയർ ജനറൽ ആൻ ജോസഫ് അറിയിച്ചിരുന്നു.ഒരാഴ്ചയ്ക്കകം മാനന്തവാടി കാരയ്ക്കാമല വിമല ഹോം മഠത്തിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വത്തിക്കാനിലെ കോടതിയിൽ ഇനിയും നടപടികൾ പൂർത്തിയായിട്ടില്ലെന്നും, സുപ്പീരിയർ ജനറൽ കോടതി വിധി കൃത്രിമമായി ഉണ്ടാക്കിയതെന്നുമാണ് സിസ്റ്റർ ലൂസി കളപ്പുര പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |