തിരുവനന്തപുരം: പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കുന്ന വാഹനങ്ങൾ ഉടൻ നീക്കം ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം. ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ വാഹനഷോറൂമുകൾ പോലെയായത് ചൂണ്ടിക്കാട്ടി കേരള കൗമുദി ഫ്ളാഷ് കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യാൻ പൊലീസ് മേധാവിയുടെ നിർദേശമുണ്ടായത്. വിവിധ കേസുകളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
പൊലീസ് സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ കൂട്ടിയിടാൻ അനുവദിക്കില്ല. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാർക്കും റെയ്ഞ്ച് ഡി.ഐ.ജി മാർക്കുമാണ്. ആവശ്യമില്ലാതെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ പാടില്ല. നിയമപ്രകാരമുള്ള നടപടി കൈക്കൊണ്ടശേഷം അത്തരം വാഹനങ്ങൾ ഉടൻ വിട്ടുകൊടുക്കാൻ നടപടി സ്വീകരിക്കണം. പൊലീസ് പിടികൂടുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ദേശീയപാതകൾ ഉൾപ്പെടെയുള്ള പ്രധാനപാതകളുടെ വശത്ത് പാർക്ക് ചെയ്യുന്നത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
വിവിധ കുറ്റകൃത്യങ്ങൾക്ക് ഇത് താവളമാകുന്നു. ഇക്കാര്യം പൊതുമരാമത്ത് മന്ത്രി സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത്തരം വാഹനങ്ങൾ ഒരു മാസത്തിനുള്ളിൽ നീക്കം ചെയ്യാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. വാഹനങ്ങൾ വിട്ടുനൽകാൻ നിയമപ്രശ്നം ഉള്ളപക്ഷം റവന്യു അധികൃതരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തി അവ അങ്ങോട്ട് മാറ്റേണ്ടതാണ്. ജില്ലാ കളക്ടറുടെ സഹായത്തോടെ കോഴിക്കോട് നഗരത്തിൽ ഈ മാതൃക നടപ്പാക്കിവരുന്നുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളുടേയും സമീപത്തെ റോഡുകളിൽ പാർക്ക് ചെയ്ത ഇത്തരം വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് ഒരു മാസത്തിനകം അറിയിക്കാൻ സ്റ്റേറ്റ് ക്രൈം റിക്കോർഡ്സ് ബ്യൂറോയ്ക്ക് ഡി.ജി.പി നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |