മൂന്നു പതിറ്റാണ്ട് മുൻപ് എറണാകുളം കൃഷ്ണ നഴ്സിംഗ് ഹോം. കോരിച്ചൊരിയുന്ന മഴയും ശക്തമായ ഇടിമിന്നലും ഉള്ള തണുത്ത രാത്രി. ലേബർ റൂമിനു മുൻപിൽ താടി തടവി ഒരു ചെറുപ്പക്കാരൻ അക്ഷമനായി വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. അമ്മയും സഹോദരിയും ബെഞ്ചിലിരിപ്പുണ്ട്.ആരും ഒന്നും മിണ്ടുന്നില്ല. ഒരു ആശ്വാസ വാക്ക് പറയാൻ പോലും ചെറുപ്പക്കാരന്റെ സുഹൃത്തുക്കൾ ആരുമില്ല. ഗൈനക്കോളജിസ്റ്റ് ഡോ. ശ്രീദേവി തമ്പുരാട്ടിയാണ് ചെറുപ്പക്കാരന്റെ ഭാര്യയെ പരിചരിക്കുന്നത്. ഒരുപാട് സുഖ പ്രസവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഡോക്ടർ. ആ ഒറ്റ ധൈര്യത്തിലാണ് ഭാര്യയുടെ പ്രസവം ഇവിടെതന്നെ നടത്താൻ തീരുമാനിച്ചത്. എന്നാൽ മകളുടെ പ്രസവശുശ്രൂഷയുടെ ഭാഗമായി ഡോ. ശ്രീദേവി തമ്പുരാട്ടി തലേദിവസം ബംഗ്ളൂർക്ക് പോയതിനാൽ ചെറുപ്പക്കാരന്റെ ടെൻഷൻ കൂടി.പുറത്ത് മഴ തിമിർത്ത് പെയ്യുകയാണ്. ശക്തമായ മിന്നലും. താടി തടവി ചെറുപ്പക്കാരൻ പിന്നേയും നടത്തം തുടരുകയാണ്. 'പുതിയ ഡോക്ടർക്ക് ഒന്നും അറിയില്ല. വേറെ എവിടെയെങ്കിലും കൊണ്ടുപോവായിരുന്നില്ലേ"എന്നു ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ ചേച്ചി മുഖത്ത് നോക്കി ചോദിച്ചപ്പോൾ ചെറുപ്പക്കാരൻ തരിച്ചുനിന്നു . നാവു കുഴഞ്ഞു. സിസേറിയനാണെന്ന് ലേബർ റൂമിന്റെ വാതിൽ തുറന്നു നഴ്സ് പറഞ്ഞതും അപ്പോൾതന്നെ. ചെറുപ്പക്കാരൻ വീണ്ടും പേടിച്ചു വിറച്ചു. ഓപ്പറേഷൻ നടക്കുമ്പോൾ െെവദ്യുതി പോയാലത്തെ അവസ്ഥ ഓർത്തായിരുന്നു പിന്നത്തെ ടെൻഷൻ. സമ്മതപത്രത്തിൽ വിറച്ചുവിറച്ചു ഒപ്പുവച്ച് ഭാര്യയുടെ ആഭരണങ്ങൾ വാങ്ങി. ഭാര്യയെ ഇനി ഒരിക്കലും ജീവനോടെ കാണാൻ കഴിയില്ലെന്ന് ഉറപ്പിച്ചു. രാത്രി എട്ടിന് പ്രസവം നടന്നു. കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുവന്നു കാണിച്ചപ്പോൾ ഒന്നു നോക്കുക പോലും ചെയ്തില്ല. ഒരു വികാര പ്രകടനവും നടത്തിയില്ല. ഭാര്യ സുഖമായിയിരിക്കുന്നെന്ന് അറിഞ്ഞപ്പോൾ മാത്രമാണ് ആശ്വാസമായത്.മൂന്ന് പതിറ്റാണ്ടിലേറെ മുമ്പത്തെ ജൂൺ രണ്ടിന് പേടിച്ച പോലെ ആ ചെറുപ്പക്കാരൻ പിന്നീട് ഒരിക്കലും ഭയന്നില്ല. എന്നാൽ അന്നുതന്നെയാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചതും. ആ ചെറുപ്പക്കാരനെ നമ്മൾ ഇപ്പോൾ അറിയുന്നത് സംവിധായകനും നടനും നിർമ്മാതാവുമായ ലാൽ എന്ന പേരിൽ.മകന് ഇടാൻ ലാൽ രണ്ടു പേര് കണ്ടെത്തി. ജൂൺ സെക്കന്റ്, ലാൽ ജൂനിയർ. ഭർത്താവ് കണ്ടെത്തിയ രണ്ടു പേരും ഭാര്യ നാൻസിക്ക് ഇഷ്ടപ്പെട്ടില്ല. പ്രമുഖ ആക്ഷൻ ഹീറോ ജീൻ ക്ളൗഡ് വാൻഡമെയോടുള്ള ആരാധനയിൽ മകന് ജീൻ പോൾ എന്ന പേര് ഒടുവിൽ ലാൽ കണ്ടെത്തി. ' പപ്പാ, എന്തു പണിയാ കാണിച്ചതെന്നും ലാൽ ജൂനിയർ എന്ന പേരിടാമായിരുന്നില്ലേ" എന്നും വളർന്നപ്പോൾ ജീൻ ചോദിച്ചു.സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പോൾ ജീൻ തനിക്ക് പുതിയ പേരിട്ടു : ലാൽ ജൂനിയർ. വെള്ളിത്തിരയുടെ ചരിത്രത്തിൽ ആദ്യമായി ഈ അച്ഛനും മകനും ഒരുമിച്ചു സിനിമ സംവിധാനം ചെയ്തു.
ലാൽ - Tസുനാമി ഒരുമിച്ചു സംവിധാനം ചെയ്യാൻ തീരുമാനിച്ചതല്ലായിരുന്നു. ജീൻ ചെയ്യുന്നു, ഞാൻ കഥ എഴുതുന്നു.ഇതായിരുന്നു ആദ്യ തീരുമാനം.
ലാൽ ജൂനിയർ: തമിഴ് സിനിമ സംവിധാനം ചെയ്യുന്നുണ്ട്. അവിടത്തെ താരങ്ങളെ കാണണം. അവർ പറഞ്ഞ ദിവസം എത്തുകയും വേണം. അങ്ങനെയായിരുന്നു കാര്യങ്ങൾ. Tസുനാമി തുടങ്ങുകയും പാതിവഴിയിൽ ഉപേക്ഷിച്ചു പോവാനും കഴിയാത്ത അവസ്ഥ വന്നു.
ലാൽ : ഷൂട്ട് തുടങ്ങുന്ന ദിവസം രണ്ടുപേരും ഉണ്ടാവുമെന്ന് അറിയാമായിരുന്നു.എനിക്കാണെങ്കിൽ ധനുഷിന്റെ തമിഴ് സിനിമയുടെ ഷൂട്ടുണ്ട്. ഒരാൾ തുടങ്ങിയശേഷം മറ്റൊരാൾ ചെയ്താൽ നന്നാവില്ല. ഒരുമിച്ചാണെങ്കിൽ ഒരു സ് റ്റെൽ കിട്ടും.
ലാൽ ജൂനിയർ: പത്തുദിവസം എന്തായാലും ഒന്നിച്ചു ഉണ്ടാവുമെന്ന് അറിയാമായിരുന്നു. അങ്ങനെയാണ് ഒന്നിച്ചു സംവിധാനം ചെയ്യാൻ തീരുമാനിച്ചത്.
ഡ്രൈവിംഗ് ലൈസൻസ് കഴിഞ്ഞാണ് തമിഴ് സിനിമ വന്നത്.
ലാൽ: അപ്പനും മകനും ചേർന്ന് സംവിധാനം ചെയ്യുന്നുവെന്ന് എന്ന ചിന്ത ഞങ്ങൾക്കില്ലായിരുന്നു. ഞങ്ങൾ നല്ല ഫ്രണ്ട്സാണ്.
ലാൽ ജൂനിയർ: എന്നും തങ്ങൾ നല്ല ഫ്രണ്ട്സ്.വീട്ടിൽതന്നെയാണ് എന്റെ ഫ്രണ്ട്.
ലാൽ: ഞങ്ങൾ നിർമ്മിക്കുന്ന സിനിമയുടെയും ഞാൻ സംവിധാനം ചെയ്യുന്ന സിനിമയുടെയും ലൊക്കേഷനിൽ എന്റെ വീട്ടുകാർ വരാറുണ്ട്. ഒരു കുടുംബം പോലെയാണ് ഷൂട്ടിംഗ്. അല്ലെങ്കിൽ അതു ജോലി പോലെയാവും. ഞാൻ ജീനിനുവേണ്ടി തിരക്കഥ എഴുതുന്നത് ഇതാദ്യം.സിനിമ നിർമ്മിക്കാൻ മരുമകൻ അലൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
ലാൽ ജൂനിയർ: ഹണീബി ഞാൻ എഴുതിയതാണെങ്കിലും അതിൽ പപ്പയുടെ പങ്കും ഉപദേശവുമുണ്ട്. എന്റെ ഭാഷ മോശമാണ്. ഇത് പപ്പ പപ്പയ്ക്കു വേണ്ടി എഴുതിയതാണ്. ഞാൻ എടുക്കുകയായിരുന്നു. പപ്പയുടെ രീതിയിലെ സിനിമയാണിത്.
ലാൽ :ഗോഡ് ഫാദറിന്റെ ഷൂട്ടിംഗ് സമയത്ത് ഇന്നസെന്റേട്ടൻ പറഞ്ഞ കഥയാണിത്.വർഷങ്ങളായി ഇൗ കഥ മനസിലുണ്ട്.
ലാൽ ജൂനിയർ:
പപ്പ എന്നെ വഴക്ക് പറഞ്ഞാൽ എനിക്ക് വിഷമമില്ല. പപ്പ പറഞ്ഞതിനെ ഭേദിച്ചാൽ പപ്പയ്ക്കും വിഷമമില്ല. വീട്ടിൽ ഞങ്ങൾ സിനിമയെക്കുറിച്ച് സംസാരിക്കുന്നതുപോലെ ഷൂട്ട് ചെയ്യുന്നു.
കൂട്ടുകെട്ടോ, ലോക റെക്കോഡോ ഒന്നും കണ്ടല്ല ഞങ്ങൾ ഒന്നിച്ചു സിനിമ ചെയ്യാൻ തീരുമാനിച്ചത്. പപ്പയ്ക്ക് സിനിമ ചെയ്യാൻ എന്റെ സഹായം ആവശ്യമില്ല. എനിക്ക് ആവശ്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |