വയനാട്: എൻഡിഎ സ്ഥാനാർത്ഥിയായ സി കെ ജാനു തനിക്ക് നൽകിയത് കടം വാങ്ങിയ പണമാണെന്ന് സിപിഎം കൽപ്പറ്റ മുൻ എംഎൽഎ സി കെ ശശീന്ദ്രൻ പറഞ്ഞു. കെ സുരേന്ദ്രൻ നൽകിയ പണം സി കെ ജാനു സിപിഎമ്മിന് കൈമാറിയെന്നും നാല് ലക്ഷത്തി അമ്പതിനായിരം രൂപ കൽപ്പറ്റയിലെ കേരള ബാങ്കിലെത്തി സി കെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് അവർ നൽകുകയായിരുന്നു എന്നും എംഎസ്എഫ് നേതാവ് സംസ്ഥാന അദ്ധ്യക്ഷൻ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് ശശീന്ദ്രൻ തന്റെ ഭാഗം വിശദീകരിച്ചത്. 2019ൽ മൂന്ന് ലക്ഷം രൂപ സി കെ ജാനു വാങ്ങിയിരുന്നു. ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം വാങ്ങിയത്. വാഹനം വാങ്ങാനാണ് ജാനു പണം വാങ്ങിയതെന്നും ആ തുകയാണ് തിരികെ തന്നതെന്നും ശശീന്ദ്രൻ പറഞ്ഞു. പണത്തില്‍ ഒരു ഭാഗം നേരത്തെ തന്നിരുന്നു. ബാക്കിയുള്ളത് കഴിഞ്ഞ മാര്‍ച്ചിലും തന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹനം വാങ്ങാനായി സാമ്പത്തിക സഹായം ചെയ്യാൻ പറ്റുമോ എന്ന് ജാനു തന്നോട് ചോദിച്ചിരുന്നു. താൻ അവരെ ഡ്രൈവേഴ്‌സ് സൊസൈറ്റിക്കാരുടെ അടുത്തേക്കാണ് ആദ്യം പറഞ്ഞുവിട്ടത്. എന്നാൽ അവിടെനിന്നും വായ്പ ലഭിച്ചില്ല.
തുടർന്ന് 2019 ഒക്ടോബറിൽ മൂന്നുലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി ജാനുവിന് കൊടുത്തു. ജാനു 2020ൽ ഒന്നരലക്ഷം രൂപ അക്കൗണ്ടിലൂടെ തന്നെ തിരികെ നൽകി. ബാക്കിയുള്ള ഒന്നരലക്ഷം രൂപ 2021 മാർച്ചിലാണ് നൽകിയത്. വ്യക്തിപരമായ സാമ്പത്തിക സഹായം എന്ന നിലയ്ക്കാണ് ജാനുവിന് പണം നൽകിയത്. സി കെ ശശീന്ദ്രൻ പറഞ്ഞു.
ജാനുവിനെ എൻ ഡി എയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർത്ഥിയാക്കാൻ സുരേന്ദ്രൻ 50 ലക്ഷം നൽകിയെന്നാണ് ആരോപണം. ജെ ആർ പി ട്രഷറർ പ്രസീദ അഴീക്കോടാണ് സുരേന്ദ്രന്‍റേത് എന്ന് അവകാശപ്പെടുന്ന ശബ്‌ദരേഖ പുറത്തുവിട്ടത്. ഇതേതുടർന്ന് പി കെ നവാസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകുകയായിരുന്നു.
കേസിൽ ഇനി ആരുടെയൊക്കെ മൊഴി എടുക്കേണ്ടതുണ്ട് എന്ന കാര്യത്തിൽ പൊലീസ് തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം. കൽപ്പറ്റ കോടതിയുടെ ഉത്തരവിനെ തുടർന്ന് ഇന്നലെയാണ് ബത്തേരി പോലീസ് സുരേന്ദ്രനെതിരെ കേസെടുത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തത്. സുരേന്ദ്രൻ ജാനുവിന് പണം നൽകിയെന്ന് ആരോപണമുന്നയിച്ച ജെ ആർ പി നേതാക്കളായ പ്രസീദ, പ്രകാശൻ ബാബു എന്നിവരുടെ മൊഴിയും എടുക്കുമെന്നാണ് വിവരം.
content details: former cpm mla ck sashindran explains why he accepted money from ck janu.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |