കോട്ടയം : വധശ്രമക്കേസ് പ്രതിയെ വീട്ടിലെത്തി പിടികൂടുന്നതിനിടെ എ.എസ്.ഐയെ പ്രതിയുടെ പിതാവ് വെട്ടി. ഇടത് പുരികത്തിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ മണിമല സ്റ്റേഷനിലെ എ.എസ്.ഐ ഇ.ജി. വിദ്യാധരൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളായ മണിമല ചവിട്ടടിപ്പാറ തകിടിപ്പുറത്ത് അജിൻ (26), പിതാവ് പ്രസാദ് (62) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 6.45ഓടെയായിരുന്നു സംഭവം.
കഴിഞ്ഞ ഫെബ്രുവരിയിൽ പ്രദേശവാസിയായ സുനിലിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ അജിൻ ഒളിവിലായിരുന്നു. ഇയാൾ വീട്ടിലെത്തിയെന്ന വിവരത്തെ തുടർന്നാണ് പൊലീസുകാർ എത്തിയത്. പൊലീസിനെക്കണ്ട് അടുക്കളവാതിലിലൂടെ പുറത്തേയ്ക്ക് ഓടിയ അജിനെ കീഴ്പ്പെടുത്തി വിലങ്ങണിയിക്കുന്നതിനിടെ അലർച്ച കേട്ട് പുറത്തെത്തിയ പിതാവ് പ്രസാദ് അടുക്കളയിൽ നിന്ന് വെട്ടുകത്തിയെടുത്ത് വീശുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ വെട്ടേറ്റ വിദ്യാധരൻ ചോരയിൽകുളിച്ച് നിലത്തുവീണു.
ഉടനെ കാഞ്ഞിരപ്പള്ളി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രോമാ ഐ.സി.യുവിലേയ്ക്ക് മാറ്റി. പ്രസാദ് കാഞ്ഞിരപ്പള്ളിയിലെ വസ്ത്രശാലയിൽ സെക്യൂരിറ്റിയായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു.
തലയോട്ടിക്ക് പൊട്ടൽ
തലയോട്ടിക്ക് പൊട്ടലും തലച്ചോറിൽ രക്തസ്രാവവുമുള്ള വിദ്യാധരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആഴത്തിലുള്ള മുറിവായതിനാൽ 48 മണിക്കൂറിന് ശേഷമേ സ്ഥിതിവിലയിരുത്താൻ കഴിയൂ എന്ന് ആർ.എം.ഒ ഡോ. രഞ്ജിൻ പറഞ്ഞു. വിദ്യാധരനെ സന്ദർശിച്ച മന്ത്രി വി.എൻ. വാസവൻ ചികിത്സാ ചെലവ് സർക്കാരേറ്റെടുക്കുമെന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |