കാഞ്ഞങ്ങാട്: അൻപത് കിലോ പൗൾട്രി ഫീഡ്സിന് മുന്നൂറിനും നാനൂറിനുമിടയിൽ വില വർദ്ധിപ്പിച്ച് കൊവിഡ് കാലത്ത് ഉത്പാദകരുടെ കടുംവെട്ട്.കൂടുതൽ പേർ കോഴിവളർത്തലിലേക്ക് തിരിയുന്ന ഘട്ടത്തിലാണ് അസംസ്കൃതവസ്തുക്കളുടെ ക്ഷാമമെന്ന പേരിൽ വൻതോതിൽ വില കൂട്ടിയിരിക്കുന്നത്.
മൂന്ന് മാസത്തിനുള്ളിൽ വിവിധ പൗൾട്രി ഫീഡ്സുകൾക്ക് 50 കിലോ ചാക്കിനുമേൽ 300 മുതൽ 400 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്. എല്ലാ കമ്പനികളും ഏതാണ്ട് ഒരുപോലാണ് വിലകൂട്ടുന്നത്. തമിഴ്നാട്ടിൽ നിന്നാണ് കോഴിത്തീറ്റകൾ കേരളത്തിലേക്ക് എത്തുന്നത്. തമിഴ്നാട്ടിലെ എസ്.കെ.എം, കൃഷി, ശാന്തി എന്നിവയാണ് ഈ മേഖലയിലെ വമ്പൻമാർ. കേരളത്തിൽ മലബാർ ഫീഡ്സ് എന്ന കമ്പനി പൗൾട്രി ഫീഡ്സ് ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും വിപണിയിൽ വലിയ സ്വാധീനമില്ല. ഉത്തരേന്ത്യയിൽ നിന്നെത്തിക്കുന്ന സോയ പിണ്ണാക്കിന് വില വർദ്ധിച്ചതാണ് വില കൂടാൻ പ്രധാന കാരണമെന്നാണ് കമ്പനി വക്താക്കൾ പറയുന്നത്. സോയ പിണ്ണാക്കിന് കിലോയ്ക്ക് 45 രൂപയിൽ നിന്ന് 90 രൂപ വരെ എത്തി. കോഴിയുടെയും കാടയുടെയും മുട്ട ഉല്പാദനം കൂട്ടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് സോയാബീൻ മീലാണ്. കയറ്റുമതി ആരംഭിച്ചതോടെ ആഭ്യന്തര വിപണിയിൽ സോയ പിണ്ണാക്കിന്റെ ലഭ്യത കുറഞ്ഞു. വിദേശത്തുനിന്നും വൻ ഡിമാൻഡാണ് സോയബീൻ മീലിന് ഉണ്ടായിരിക്കുന്നത്.
ഇടപെടാൻ ആരുണ്ട്
തീറ്റ വില വർദ്ധിച്ചതോടെ കോഴി, കാട കർഷകർ നഷ്ടത്തിലേക്ക് കൂപ്പുകൂത്തിയിരിക്കുയാണ്. മുട്ടയുടെ വില വർദ്ധിപ്പിക്കാൻ അസംഘടിതരായ കർഷകർക്ക് സാധിക്കുകയില്ല. അതേസമയം തമിഴ്നാട്ടിൽനിന്നും കൊണ്ടുവരുന്ന കോഴി മുട്ടയുടെ വില വീണ്ടും കുറഞ്ഞതും നാടൻ മുട്ട ഉല്പാദകർക്ക് വീണ്ടും തിരിച്ചടിയായി. കാടമുട്ടയ്ക്ക് കാലങ്ങളായി ഉല്പാദകരായ കർഷകർക്ക് ലഭിക്കുന്നത് 1.75 രൂപ മുതൽ 2 രൂപവരെയാണ്. വിപണിയിൽ 2.50 മുതൽ മൂന്ന് രൂപവരെയാണ് വില.
ഇരുട്ടടിയായി ഇന്ധനവിലയും
ഡീസൽ വില വർദ്ധിച്ചതോടെ തമിഴ്നാട്ടിൽനിന്ന് വരുന്ന ഒരു ലോഡിന് 3000 രൂപ അധികം നൽകേണ്ടിവരുന്നുവെന്നാണ് വിതരണക്കാർ പറയുന്നത്. കടത്തുകൂലി 10,000 രൂപയിൽ നിന്ന് 13,000 രൂപവരെയെത്തി.
വില വർദ്ധന
ഇനം തൂക്കം ഫെബ്രുവരി ജൂൺ
ബ്രോയിലർ കോഴികളുടെ തീറ്റ - 50 കിലോ 1600 1900
മുട്ടക്കോഴിത്തീറ്റ 50 കിലോ 1250 1450
കാടത്തീറ്റ 50 1430 1750
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |