കോട്ടയം : നാട്ടുകാർക്ക് മുഴുവൻ സുരക്ഷയൊരുക്കേണ്ട പൊലീസിന് ആര് സുരക്ഷയൊരുക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ ജില്ലയിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മൂന്നു സംഭവങ്ങളിലും ഗുണ്ടകളും സ്ഥിരം ക്രിമിനലുകളുമാണ് പ്രശ്നക്കാരായത്. ഇന്നലെ മണിമലയിൽ എസ്.ഐയുടെ തലയ്‌ക്ക് വെട്ടിയ ശേഷമാണ് പ്രതിയും പിതാവും രക്ഷപ്പെടാൻ ശ്രമിച്ചത്. ദിവസങ്ങൾക്ക് മുൻപ് ഏറ്റുമാനൂരിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറുടെ തോളെല്ല് തല്ലിത്തകർത്തു. ഇന്നലെ ചിങ്ങവനം പൊലീസ് സ്റ്റേഷന് മുന്നിൽ പെട്രോളുമായി എത്തി ഗുണ്ട അഴിഞ്ഞാടി.
കഴിഞ്ഞ 11 നായിരുന്നു ആദ്യത്തെ സംഭവം. അതിരമ്പുഴയിൽ യുവാവിനെ ഗുണ്ടാസംഘം മർദിച്ചിരുന്നു. പ്രതി അതിരമ്പുഴയിലെ കോളനിയിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം എത്തിയത്. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അനീഷ് അടങ്ങുന്ന സംഘത്തെ പ്രതി ആക്രമിച്ചത്. ആക്രമണത്തിൽ തലയ്‌ക്ക് അടിയേറ്റെങ്കിലും ഹെൽമറ്റുണ്ടായിരുന്നതിനാലാണ് അനീഷ് രക്ഷപ്പെട്ടത്.
കരുതൽ ലാത്തി മാത്രം
നാടിനെ സംരക്ഷിക്കാൻ ഗുണ്ടകളെയും ക്രിമിനലുകളെയും അടക്കം പിടിക്കാനിറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കൈയിൽ ആകെയുള്ളത് ലാത്തി മാത്രം. കഞ്ചാവും മറ്റ് ലഹരിമരുന്നുകൾക്കും അടിമപ്പെട്ട് എന്തും ചെയ്യാൻ മടിക്കാത്ത പ്രതികളെയാണ് പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വരിക. ലഹരിയിൽ ഉന്മാദിച്ച് നടക്കുന്ന സംഘം പൊലീസിനെ എന്തും ചെയ്യാൻ മടിക്കാറില്ല. ഈ സാഹചര്യത്തിലാണ് ജീവൻ പോലും പണയം വച്ച് പൊലീസ് സാഹസികമായി പ്രതികളെ പിടികൂടാൻ പോകുന്നത്. ഇത്തരത്തിലുള്ള ഓപ്പറേഷനുകൾക്കിടയിൽ പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുന്നത് പതിവാണ്.
സ്റ്റേഷന് മുന്നിൽ പെട്രോൾ നിറച്ച
കുപ്പിയുമായി ആത്മഹത്യാ ഭീഷണി
കോട്ടയം : ചിങ്ങവനം പൊലീസ് സ്റ്റേഷന് മുന്നിൽ പെട്രോൾ നിറച്ച കുപ്പിയുമായി എത്തി പ്രതിയുടെ ആത്മഹത്യാ ഭീഷണി. തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി യൂണിഫോം വലിച്ചു കീറി. സംഭവത്തിൽ ചാന്നാനിക്കാട് കണിയാന്മലതാഴെ വിഷ്ണു പ്രദീപിന് (24)നെതിരെ പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് കേസെടുത്തു. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർ പ്രകാശിന് നിസാര പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം അയൽവാസിയുമായുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് വിഷ്ണു ഇയാളെ മർദ്ദിച്ചെന്നായിരുന്നു കേസ്. സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചത് അനുസരിച്ച് എത്തിയപ്പോഴാണ് ആത്മത്യാശ്രമം നടത്തിയത്. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രകാശ് പ്രതിയുടെ കൈയിൽ നിന്ന് പെട്രോൾ കുപ്പി പിടിച്ച് വാങ്ങുന്നതിനിടെയാണ് മർദ്ദനമേറ്റത്. കൂടുതൽ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |