കോട്ടയം: വീട്ടുമുറ്റത്ത് തലയെടുപ്പോടെ ഒരാന... ഇത് ആരുടെയും സ്വപ്നമാണ്. ഈ സ്വപ്നം യാഥാർത്ഥമാക്കിയവർ കൊവിഡ് കാലത്ത് ആനവയർ നിറയ്ക്കാൻ പെടാപാടുപെടുകയാണ്. ഉത്സവവുമില്ല, വരുമാനവുമില്ല. പ്രൗഡിയോടെ നിലകൊള്ളുന്ന ആനകളെ പട്ടിണിക്കിടാതിരിക്കാൻ ആനയുടമകൾക്ക് ചില്ലറയല്ല ബുദ്ധിമുട്ടുകൾ. ഒരു ആനയെ തീറ്റിപ്പോറ്റാൻ ദിവസം കുറഞ്ഞത് 1000 -1500 രൂപ ചെലവ് വരും. പനംപട്ടയ്ക്കും പുല്ലിനും പുറമേ അഞ്ചു കിലോ അരി, പയറ്, കടല ഉൾപ്പെടുന്ന നവധാന്യവും നൽകണം. തീറ്റചെലവും പാപ്പാൻ ഉൾപ്പെടെ മൂന്നു ജീവനക്കാരുടെ ശമ്പളത്തിനും മറ്റുമായി 3000രൂപ ദിനംപ്രതി ചെലവ് വരും. ഉത്സവമില്ലാത്തതിനാൽ പാപ്പാന്റെ ശമ്പളം വെട്ടിക്കുറയ്ക്കാം. എന്നാൽ ആനയ്ക്കാവശ്യമായ തീറ്റ കുറയ്ക്കാൻ കഴിയില്ല.
പത്തുപൈസ വരുമാനമില്ല
ആറുമാസം നീളുന്ന രണ്ട് ഉത്സവ സീസൺ കൊവിഡിൽ നഷ്ടമായി. കേരളത്തിൽ 400ൽ താഴെ വരുന്ന കൊമ്പനാനകളിൽ തലയെടുപ്പുള്ള 20 ൽ താഴെ ആനകൾക്കാണ് വലിയ ഏക്കത്തുകയുള്ളത്. മറ്റാനകൾക്ക് ശരാശരി 15000 മുതൽ 30000 രൂപവരെയാണ് ഏക്കത്തുക.തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പുതുപ്പള്ളി കേശവൻ, പാമ്പാടി രാജൻ, മംഗലാംകുന്ന് അയ്യപ്പൻ,ചിറക്കൽ കാളിദാസൻ,ഗുരുവായൂർ നന്ദൻ, തൃക്കടവൂർ ശിവരാജു, ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ, ചെർപ്പുളശേരി അനന്ദപത്മനാഭൻ, തിരുവന്പാടി ചന്ദ്രശേഖരൻ, കിരൺ നാരായണൻകുട്ടി തുടങ്ങിയ ആനകൾക്കായിരുന്നു മികച്ച ഏക്കത്തുക ലഭിച്ചിരുന്നത്.
ആരോഗ്യപ്രശ്നങ്ങളേറെ
ഒരേ സ്ഥലത്ത് തളച്ചിരിക്കുന്ന ആനകളിൽ പലതിനും ആരോഗ്യ പ്രശ്നവുമുണ്ട്. നിരവധി ആനകൾ കൊവിഡ് കാലത്ത് ചെരിഞ്ഞു. ഒരാന ചെരിഞ്ഞാൽ വിലയേറിയ കൊമ്പുകളടക്കം വനംവകുപ്പിന് നൽകണം. സംസ്കാര ചെലവ് ഉടമ വഹിക്കണം. സ്വന്തമായി പറമ്പുണ്ടെങ്കിൽ ഒന്നര ലക്ഷം രൂപ സംസ്കാര ചെലവ് വരും. വനത്തിൽ സംസ്കരിക്കണമെങ്കിൽ രണ്ടര ലക്ഷം വരെയാകും. ചെരിയുന്ന പ്രായമേറിയ ആനകൾക്ക് ഇൻഷ്വറൻസ് തുകയായി ലഭിക്കുക ഒരു ലക്ഷം രൂപയാണ്.
ഒരു വരുമാനവുമില്ലാതെയാണ് മാസങ്ങളായി ആനകളെ സംരക്ഷിക്കുന്നത്. കൊവിഡ് ഒന്നാം ഘട്ട വ്യാപനകാലത്ത് ആഹാരത്തിനും മറ്റുമായി 26000 രൂപ വരുന്ന സർക്കാർ റേഷൻ ആനകൾക്ക് ലഭിച്ചത് ആശ്വാസമായിരുന്നു. രണ്ടാം കൊവിഡ് വ്യാപനത്തിലും ആനകൾക്കുള്ള സർക്കാർ റേഷൻ ലഭിച്ചാൽ ഉപകാരമായിരുന്നു .
എം.മധു
എലിഫെന്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |