ചണ്ഡിഗഡ് : കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യൻ അത്ലറ്റിക് ഇതിഹാസം പറക്കും സിഖ് എന്ന മിൽഖാ സിംഗിന്റെ മൃതദേഹം സമ്പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഛണ്ഡിഗഡിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കവേയാണ് 91 കാരനായ മിൽഖ വെള്ളിയാഴ്ച രാത്രി മരണത്തിന് കീഴടങ്ങിയത്. മിൽഖയുടെ ഭാര്യയും മുൻ ദേശീയ വോളിബാൾ താരവുമായ നിർമൽ കൗർ (85) കൊവിഡ് ബാധിച്ച് കഴിഞ്ഞയാഴ്ച അന്തരിച്ചിരുന്നു.
ഇന്നലെ വൈകിട്ടോടെ നടന്ന സംസ്കാരച്ചടങ്ങിൽ അന്താരാഷ്ട്ര ഗോൾഫ് താരമായ മകൻ ജീവ് മിൽഖാസിംഗ് അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. കേന്ദ്രകായിക മന്ത്രി കിരൺ റിജിജു, പഞ്ചാബ് ഗവർണർ വി.പി സിംഗ് ബദ്നോർ,സംസ്ഥാന മന്ത്രിമാർ,രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
1958ലെ കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്ററിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ച മിൽഖാ നാല് ഏഷ്യൻ ഗെയിംസ് സ്വർണങ്ങളും സ്വന്തമാക്കി. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും 400 മീറ്ററിൽ സ്വർണം നേടിയ ഏക ഇന്ത്യൻ അത്ലറ്റാണ്. മൂന്ന് ഒളിമ്പിക്സുകളിൽ ഇന്ത്യയ്ക്കായി മത്സരിച്ചു. 1960 റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ നാലാം സ്ഥാനം നേടി. 1959ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |