കൊട്ടിയൂർ: ഇന്ന് നടക്കുന്ന തൃക്കലശാത്തോടെ 28 നാൾ നീണ്ടുനിന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് സമാപനമാകും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനമില്ലാതെ ഉത്സവം നടക്കുന്നത് ഇത് രണ്ടാം വർഷമാണ്.
ഇന്നലെ ഉച്ചയ്ക്ക് പന്തീരടി പൂജയ്‌ക്കൊപ്പം വലിയവട്ടളം പായസം ഭാഗവാന് നിവേദിച്ചു.
നാലാമത്തേയും അവസാനത്തേതുമാണ് അത്തം നാളിലെ പായസ നിവേദ്യം. തുടർന്ന് ഉച്ചശീവേലിക്കിടയിൽ ഏഴില്ലക്കാരായ വാളശ്ശൻമാർ ഭണ്ഡാര അറയിൽ സൂക്ഷിച്ചിട്ടുള്ള ചപ്പാരം ഭഗവതിയുടെ വാളുകളുമായി ശീവേലി മദ്ധ്യത്തിൽ തിരുവഞ്ചിറയിൽ ഇറങ്ങി കിഴക്കേ നടയിൽ ദേവീദേവന്മാരുടെ തിടമ്പുകൾക്ക് മുന്നിൽ വടക്ക് ദിക്കിലേക്ക് തിരിഞ്ഞ് നിന്ന് വാളാട്ടം നടത്തി.ദേവീദേവന്മാരെ ഉഴിയുന്നതാണ് വാളാട്ടം.
ശീവേലി കഴിഞ്ഞയുടൻ പൂവറയ്ക്കും അമ്മറക്കൽ തറയ്ക്കും ഇടയിലെ പ്രത്യേക സ്ഥലത്ത് കുടിപതികൾ തേങ്ങയേറ് നടത്തി.ഇതിനുശേഷം ആയിരംകുടം അഭിഷേകവും നടന്നു.സന്ധ്യയോടെ മത്തവിലാസം കൂത്ത് നടന്നു.ഉത്സവത്തിന്റെ അവസാനത്തിൽ നടത്തുന്ന സുപ്രധാന ചടങ്ങായ തൃക്കലശാട്ടം ഇന്ന് നടക്കുന്നതോടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് സമാപനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |