കൊച്ചി: ഗൂഗിൾ പേയിലൂടെ പണം നൽകിയാൽ മദ്യം 'ഹോം ഡെലിവറി'. ലോക്ക്ഡൗണിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഗാന്ധിനഗർ സ്വദേശി മോൻസി ജോർജ് (50) സദുദ്ദേശ്യത്തോടെ തുടങ്ങിയ സ്വയംതൊഴിൽ കുരുക്കായി. മോൻസി ഇറക്കിയ വിസിറ്റിംഗ് കാർഡ് രൂപത്തിലുള്ള പരസ്യം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായതോടെ എക്സൈസ് കേസെടുത്തു. ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ബാറും ബിവറേജസ് ഷോപ്പും തുറന്നതിന് പിന്നാലെയാണ് 'വി ഹെൽപ്പ് ' എന്ന സംരംഭവുമായി മോൻസി രംഗത്ത് എത്തിയത്. മൂന്ന് ലിറ്റർ മദ്യം ബില്ലോടു കൂടി പത്തുകിലോമീറ്ററിനുള്ളിൽ ഏതു വീട്ടിലും എത്തിക്കുമെന്നായിരുന്നു ഓഫർ. നൂറു രൂപയാണ് കമ്മിഷൻ. ആവശ്യക്കാർ ഇഷ്ടംപോലെ. ഫോണിന് വിശ്രമമില്ലാതായി. രണ്ടു മൂന്നുപേർക്ക് വീടിന് തൊട്ടടുത്തുള്ള ബിവറേജസിൽ നിന്ന് വാങ്ങി എത്തിക്കുകയും ചെയ്തു. അപ്പോഴേക്കും പിടിവീണു. പരസ്യം നൽകി മദ്യം വിതരണം ചെയ്തതിന് അബ്കാരി നിയമം 55എച്ച് പ്രകാരമാണ് കേസ്.
നിയമവിരുദ്ധമെന്ന് അറിയില്ലായിരുന്നു എന്നാണ് എക്സൈസിനോട് പറഞ്ഞത്. രണ്ടു പതിറ്റാണ്ടായി നിയമപുസ്തകം ഉൾപ്പെടെ കൊണ്ടുനടന്ന് വിറ്റാണ് മോൻസി വരുമാനം കണ്ടെത്തിയിരുന്നത്.
ഇത്തരം ഇടപാടുകൾ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് എക്സൈസ്.
എ.ടി അശോക് കുമാർ
ഡെപ്യൂട്ടി കമ്മിഷൻ, കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |