ലക്‌നൗ: ഒന്നിനു പിറകെ ഒന്നായി അഞ്ചു സ്ത്രീകളെ വിവാഹം കഴിച്ച്, നിയമപരമായി ബന്ധം വേർപെടുത്താതെ ആറാം വിവാഹത്തിനൊരുങ്ങിയ ഉത്തർപ്രദേശ് ഷാജഹാൻപൂരിലെ സ്വയം പ്രഖ്യാപിത ആൾദൈവം അനുജ് ചേതൻ കത്തേരിയ അറസ്റ്റിൽ.
അഞ്ചാംഭാര്യയുടെ പരാതിയിലാണ് സ്വയംപ്രഖ്യാപിത ആൾദൈവമായ ഇയാളെ അറസ്റ്റ് ചെയ്തതെന്നും പ്രതി ആറാം വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് പിടിയിലായതെന്നും സൗത്ത് കാൺപൂർ ഡി.സി.പി. രവീണ ത്യാഗി പറഞ്ഞു. വിവാഹത്തട്ടിപ്പിന് പുറമേ ഒട്ടേറെ സ്ത്രീകളെ ഇയാൾ ലൈംഗിക ചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്നും 2016 ൽ സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതിന് നേരത്തെ പിടിയിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
2005ൽ മെയിൻപുരി സ്വദേശിയായ യുവതിയെയാണ് ഇയാൾ ആദ്യം വിവാഹം കഴിച്ചത്. ഇവരുടെ വിവാഹമോചന കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. പിന്നീട് 2010ൽ ബറേലി സ്വദേശിയായ യുവതിയെ വിവാഹം ചെയ്തു. ഇവരും പിന്നീട് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. 2014ൽ ആയിരുന്നു മൂന്നാംവിവാഹം. ഔരയ്യ സ്വദേശിയായ യുവതിയായിരുന്നു മൂന്നാമത്തെ വധു. പിന്നീട് ഈ യുവതിയുടെ ബന്ധുവിനെയും ഇയാൾ വിവാഹം കഴിച്ചു. അനുജിന്റെ മുൻവിവാഹങ്ങളെക്കുറിച്ച് അറിഞ്ഞതോടെ ഈ യുവതി ജീവനൊടുക്കി.
ഇതിനുശേഷമാണ് 2019ൽ പരാതിക്കാരിയെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹശേഷം ഉപദ്രവം പതിവായതോടെ യുവതി ആദ്യം ചകേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ അനുജ് അവിടെനിന്ന് മുങ്ങുകയും കിദ്വായ് നഗറി താമസം ആരംഭിക്കുകയുമായിരുന്നു. ഇക്കാര്യമറിഞ്ഞ യുവതി കഴിഞ്ഞമാസം കിദ്വായ് നഗർ പൊലീസ് സ്റ്റേഷനിൽ വീണ്ടും പരാതി നൽകി. ഇതോടെയാണ് പ്രതിയെ പിടികൂടിയത്.
വിവാഹത്തട്ടിപ്പിന് പുറമേ അനുജ് നിരവധി യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും ഹണിട്രാപ്പിൽ ഉൾപ്പെടെ ഇയാൾക്ക് പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി പരിചയപ്പെടുന്ന യുവതികളെയാണ് ഇയാൾ കെണിയിൽവീഴ്ത്തി ചൂഷണം ചെയ്തിരുന്നത്.
ലക്കി പാണ്ഡെ എന്നാണ് ഇയാൾ മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിരുന്നത്. ചിലരോട് സർക്കാർ അദ്ധ്യാപകനാണെന്നും മറ്റുചിലരോട് വ്യവസായിയാണെന്നും പരിചയപ്പെടുത്തി. ബി.എസ് സി. ബിരുദധാരിയാണെന്ന് അവകാശപ്പെട്ടിരുന്ന പ്രതി ആത്മീയഗുരുവാണെന്ന് പറഞ്ഞും യുവതികളുമായി പ്രതി അടുപ്പം സ്ഥാപിച്ചിരുന്നു. ഇങ്ങനെ പരിചയപ്പെടുന്ന യുവതികളെ പിന്നീട് തന്റെ ആശ്രമത്തിലേക്ക് ക്ഷണിച്ചാണ് ചൂഷണത്തിന് വിധേയമാക്കിയിരുന്നത്.
ഇതിനുപുറമേ ആശ്രമത്തിൽ പ്രശ്‌നപരിഹാരത്തിനെത്തുന്ന സ്ത്രീകളെയും ഇയാൾ ചൂഷണം ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഏകദേശം 32ഓളം യുവതികളുമായി ഇയാൾക്ക് ഇത്തരത്തിൽ ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |