ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് ആസ്തികളുടെ വിൽപനക്കൊരുങ്ങി പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് എയർ ഇന്ത്യയുടെ നടപടി. ഓഫീസുകൾ, ഫ്ലാറ്റ്, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുടെ വിൽപനയാണ് നടത്തുക. ഇതിലൂടെ 300 കോടി സ്വരൂപിക്കുകയാണ് ലക്ഷ്യം.
ന്യൂഡൽഹി, മുംബയ്, കൊൽക്കത്ത, അഹമ്മദാബാദ്, ബംഗളൂരു, മംഗളൂരു, നാസിക്, നാഗ്പൂർ എന്നിവിടങ്ങളിലെ വസ്തുക്കളാണ് വിൽക്കുക. ഇതിനുള്ള ടെൻഡർ വെബ്സൈറ്റിൽ എയർ ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലെ ഏഷ്യൻ ഗെയിംസ് വില്ലേജിലെ റെസിഡൻഷ്യൽ കെട്ടിട്ടം, ബാന്ദ്രയിലെ പാലി ഹില്ലിലെ ഫ്ലാറ്റ്, കൊൽക്കത്തയിലെ ഗോൾഫ് ഗ്രീനിലെ ഫ്ലാറ്റ്, നാഗ്പൂരിലെ ബുക്കിങ് ഓഫീസ് തുടങ്ങിയവയെല്ലാം വിൽക്കുന്നവയുടെ പട്ടികയിലുണ്ട്.
ജൂലായ് ഒമ്പത് വരെ വസ്തുക്കൾ വാങ്ങാനുള്ള അപേക്ഷ സമർപ്പിക്കാം. കൊവിഡിനെ തുടർന്ന് കടുത്ത പ്രതിസന്ധി നേരിട്ടതോടെയാണ് വസ്തുക്കൾ വിൽക്കാൻ എയർ ഇന്ത്യ നിർബന്ധിതമായത്. എയർ ഇന്ത്യയുടെ സ്വകാര്യവത്ക്കരണ നീക്കങ്ങളും പൂർത്തിയായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |