ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് 113 കോടിയുടെ (15.5 മില്യൺ ഡോളർ) ഗ്രാന്റുമായി ടെക്ക് ഭീമന്മാരായ ഗൂഗിൾ. രാജ്യത്ത് വിവിധയിടങ്ങളിലായി 80 ഓക്‌സിജൻ പ്ലാന്റുകൾ നിർമിക്കുന്നതിനും ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ കഴിവുകൾ ഉയർത്തുന്നതിനുമായാണ് തുക ചെലവഴിക്കുക. വിവിധ സംഘടനകളുമായുള്ള പങ്കാളിത്തത്തോടെയായിരിക്കും തുക വിനിയോഗിക്കുകയെന്ന് ഗൂഗിൾ വ്യക്തമാക്കി.
ഓക്‌സിജൻ പ്ലാന്റുകൾ നിർമിക്കുന്നതിന് 90 കോടി രൂപ (12.5 ദശലക്ഷം യു.എസ് ഡോളർ) യാണ് വിനിയോഗിക്കുക. ഗിവ് ഇന്ത്യയുടെ പിന്തുണയോടെയായിരിക്കും ഈ പദ്ധതി പൂർത്തീകരിക്കുക. ഗ്രാമീണ മേഖലയിലെ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനായുള്ള 18.5 കോടി രൂപയുടെ (2.5 ദശലക്ഷം ഡോളർ) പദ്ധതികൾ 'പാത്ത്' (PATH) ന്റെ പിന്തുണയോടെയുമാണ് നടപ്പാക്കുന്നത്. 15 ഇന്ത്യൻ സംസ്ഥാനങ്ങളിലെ 180,000 അംഗീകൃത സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകൾക്കും 40,000 ഓക്‌സിലറി നഴ്സ് മിഡ് വൈവ്‌സിനുമായി പരിശീലന പരിപാടികൾ നടത്തുന്നതിന് 3.6 കോടി രൂപ (500,000 യു.എസ് ഡോളർ) യും നൽകും.
ആളുകൾ അറിവുള്ളവരായും സുരക്ഷിതവുമായി തുടരാനും ആവശ്യമായ വിവരങ്ങളും ഉപകരണങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഗൂഗിൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഗൂഗിൾ ഇന്ത്യ കൺട്രി ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്ത പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 57 ദശലക്ഷം യു.എസ് ഡോളറിന്റെ ഗ്രാന്റാണ് ഗൂഗിൾ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |