ഗുണനിലവാരം ഉറപ്പാക്കാതെ കുപ്പിവെള്ളം
ആലപ്പുഴ: ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് [ബി.ഐ.എസ്] സർട്ടിഫിക്കറ്റ് ഇല്ലാത്ത കുപ്പിവെള്ള വിതരണക്കാർക്ക് 2021 ഏപ്രിൽ ഒന്നുമുതൽ ഭക്ഷ്യസുരക്ഷാ ലൈസൻസും വിതരണാനുമതിയും നൽകില്ലെന്ന നിർദ്ദേശം കൊവിഡിനെത്തുടർന്ന് നടപ്പാവാതിരുന്നതിനാൽ അവസരം മുതലെടുക്കുകയാണ് അനധികൃത കുപ്പിവെള്ള കമ്പനിക്കാർ. ശുദ്ധജലത്തിനായി കുപ്പിവെള്ളത്തെ കൂടുതലായി ആശ്രയിക്കുന്നവരാണ് കെണിയിൽപ്പെടുന്നത്.
കുപ്പിവെള്ളം വില്പനയ്ക്ക് ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് 2006 പ്രകാരമാണ് ബി.ഐ.എസ് ലൈസൻസ് വേണ്ടത്. വിവിധ തലത്തിലെ ശുദ്ധീകരണത്തിനു ശേഷം കെമിക്കൽ- ബാക്ടീരിയോളജി ടെസ്റ്റുകളും നടത്തണം. കുപ്പിയിലെ ലേബലിൽ ഭക്ഷ്യസുരക്ഷ ലൈസൻസ് നമ്പറിനൊപ്പം ബി.ഐ.എസ് സർട്ടിഫിക്കേഷൻ അടയാളവും പ്രദർശിപ്പിക്കണം. എന്നാൽ പ്രമുഖ കമ്പനികൾ ആയിരിക്കണമെന്നില്ല കുപ്പികളിൽ വെള്ളം നിറയ്ക്കുന്നത്. ഇതിനു കരാർ നൽകുകയാണു പതിവ്. ശുദ്ധമായ വെള്ളമായിരിക്കില്ല പലപ്പോഴും കുപ്പികളിൽ നിറയുന്നത്. വേണ്ടത്ര പരിശോധനകളും നടത്തില്ല. അതിനാലാണ് ബി.ഐ.എസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്.
കൊവിഡിനെത്തുടർന്ന് കുപ്പിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന അയഞ്ഞു നിൽക്കുകയാണ്. അതുകൊണ്ടുതന്നെ കൂടുതൽ വ്യാജൻമാർ രംഗപ്രവേശം ചെയ്യാനുള്ള സാദ്ധ്യതയുണ്ട്. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും മഴക്കാലത്ത് ലോഡ് കണക്കിന് കുപ്പിവെള്ളമാണ് വിറ്റുപോകുന്നത്. കൊവിഡ് വ്യാപനത്തിന് മുമ്പ് സംസ്ഥാനത്ത് പലേടങ്ങളിൽ വില്പന നടത്തിയ പ്രമുഖ കമ്പനിയുടെ കുപ്പിവെള്ളത്തിന് നിലവാരം ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ആർ.ഒ പ്ലാന്റിൽ നിന്ന് ശേഖരിക്കുന്ന വെള്ളം കുപ്പികളിൽ നിറച്ചാണ് ചില കമ്പനിക്കാർ കടകളിൽ എത്തിക്കുന്നതെന്നും പരാതിയുണ്ട്.
വെയിലേറ്റാൽ വിഷം
സൂര്യപ്രകാശം നേരിട്ടു കൊള്ളരുതെന്ന മുന്നറിയിപ്പ് വെള്ളക്കുപ്പികളിൽ ഉണ്ടാകും. എന്നാൽ, ഇത് പലപ്പോഴും പാലിക്കാറില്ല. ചൂടേറ്റ് പ്ലാസ്റ്റിക്കിനു രാസമാറ്റം സംഭവിക്കുന്നതോടെ ഡയോക്സിൻ എന്ന വിഷാംശം വെള്ളത്തിൽ കലരും. ഇത് അർബുദത്തിനു വരെ കാരണമാകും. വെള്ളം വാങ്ങുമ്പോൾ ഐ.എസ്.ഐ മാർക്കും പാക്കിംഗ് തീയതിയും നോക്കണം.
.........................................
മൺസൂൺ കാലത്ത് ഹോട്ടലുകളിലും ബേക്കറികളിലും വെള്ളം, ഐസ് എന്നിവയുടെ ഗുണനിലവാര പരിശോധന നടത്തും. പരാതികൾ ലഭിച്ചാൽ അന്വേഷിച്ച് നടപടി സ്വീകരിക്കും. കൊവിഡിന്റെ മറവിൽ അനധികൃത വില്പന കണ്ടെത്തിയാൽ തടയും
ഫുഡ് സേഫ്ടി ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |