കൊൽക്കത്ത: അച്ഛൻ, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരടക്കം നാലുപേരെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ 19കാരൻ അറസ്റ്റിൽ. ബംഗാൾ മാൾഡ സ്വദേശിയായ ആസിഫ് മുഹമ്മദിനെയാണ് സഹോദരൻ ആരിഫിന്റെ (21) പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിലുള്ള നാലുപേരെ ആസിഫ് കൊലപ്പെടുത്തി വീടിനോട് ചേർന്ന ഗോഡൗണിൽ കുഴിച്ചിട്ടെന്നാണ് ആരിഫിന്റെ പരാതിയിൽ പറയുന്നത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ആസിഫ് തന്നെ കൊല്ലാൻ ശ്രമിച്ചതോടെയാണ് താൻ പൊലീസിൽ പരാതി നൽകിയതെന്നാണ് ആരിഫ് പറഞ്ഞിട്ടുള്ളത്. ജീവഭയം മൂലമാണ് ഇക്കാര്യം നേരത്തെ പൊലീസിൽ അറിയിക്കാതിരുന്നതെന്നും ആരിഫ് മൊഴി നൽകിയിട്ടുണ്ട്.
ഫെബ്രുവരി 28നാണ് ആസിഫ് കുടുംബത്തിലെ നാലു പേരെ വെള്ളത്തിൽ മുക്കിക്കൊന്നതെന്നാണ് പരാതിയിലുള്ളത്. ശേഷം മൃതദേഹങ്ങൾ വീടിനോടു ചേർന്ന ഗോഡൗണിൽ കുഴിച്ചിടുകയായിരുന്നു. കൊല്ലപ്പെട്ട നാലു പേരെയും ഏതാനും മാസങ്ങളായി തങ്ങൾ കണ്ടിട്ടില്ലെന്നും അന്വേഷിച്ചപ്പോൾ അവരെല്ലാം കൊൽക്കത്തയിൽ പുതുതായി വാങ്ങിയ ഫ്ളാറ്റിൽ താമസിക്കാൻ പോയെന്നുമായിരുന്നു ആസിഫിന്റെ മറുപടിയെന്ന് അയൽക്കാർ പറഞ്ഞു.
നേരത്തെ മാതാപിതാക്കൾ ലാപ്‌ടോപ്പ് വാങ്ങി നൽകാത്തതിനെ തുടർന്ന് 15 വയസിൽ ആസിഫ് വീട് വിട്ടിറങ്ങിപ്പോയിരുന്നു. പിന്നീട് തിരിച്ചെത്തിയ ശേഷം മാതാപിതാക്കൾ വിലകൂടിയ ലാപ്‌ടോപ്പ് വാങ്ങി നൽകിയിരുന്നു. ഇതിനൊപ്പം മറ്റു ചില ഇലക്ട്രോണിക് ഉപകരണങ്ങളും ഇയാളുടെ കൈവശമുണ്ടായിരുന്നു. താൻ ഒരു ആപ്പ് നിർമിച്ചുകൊണ്ടിരിക്കുകയാണെന്നും അതിലൂടെ വലിയ പണക്കാരനാകുമെന്നും ആസിഫ് മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതിനിടെ, ഇയാൾ കുടുംബത്തിന്റെ ചില വസ്തുവകകൾ വിൽക്കാൻ ശ്രമിച്ചിരുന്നതായും അയൽക്കാർ വെളിപ്പെടുത്തി.
ആസിഫിന്റെ വീട്ടിൽ വൻ പൊലീസ് സന്നാഹം എത്തിയതായും മൃതദേഹങ്ങൾ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |