മോക്ക് ഡ്രിൽ ഒരുക്കി
കൊല്ലം: റെയിൽവേ പൊലീസിന്റെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട് കേസിനുള്ളിൽ ഒളിപ്പിച്ചുവച്ച ബോംബ് കണ്ടെടുത്തു. കൊല്ലം റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ രജനി നായരുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2 ഓടെ നടത്തിയ മോക്ക് ഡ്രില്ലിന്റെ ഭാഗമായാണ് ബോംബ് കണ്ടെടുത്തത്.
അടിയന്തര സാഹചര്യം നേരിടുമ്പോൾ വിവിധ വിഭാഗങ്ങൾ പ്രതികരിക്കുന്നതിന്റെ വ്യാപ്തി മനസിലാക്കുന്നതിനും ആവശ്യമായ മറ്റ് പരിഷ്കാരങ്ങൾ നടപ്പാക്കാനുമാണ് മോക്ക് ഡ്രിൽ നടത്തിയത്. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ബോംബ് അടങ്ങിയ സ്യൂട്ട്കേസ് ഒളിപ്പിച്ച ശേഷം റെയിൽവേ പൊലീസ് അടിയന്തര സന്ദേശം കൈമാറുകയായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസിന്റെ നേതൃത്വത്തിൽ നഗരത്തിൽ ഗതാഗത ക്രമീകരണം നടത്തുകയും റെയിൽവേ പൊലീസിന്റെ നേതൃത്വത്തിൽ പ്ലാറ്റ്‌ഫോമിലുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തു. കടപ്പാക്കടയിൽ നിന്ന് അഗ്നിശമന സേനയും ആംബുലൻസും സംഭവസ്ഥലത്തെത്തി.
ബോംബ് സ്‌ക്വാഡിലെ റാണി, പെന്നി എന്നീ വിദഗ്ദ്ധ നായ്ക്കളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്ലാറ്റ്ഫോമിന്റെ കിഴക്കേ അറ്റത്തുണ്ടായിരുന്ന സ്യൂട്ട്കേസ് കണ്ടെടുക്കുകയും അതിലുള്ള ബോംബ് നിർവീര്യമാക്കുകയും ചെയ്തു. എ.സി.പി ടി.ബി. വിജയൻ, കൊല്ലം ഈസ്റ്റ് എസ്.ഐ ദിൽജിത്ത്, അഗ്നിശമനസേന ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് അധികൃതർ എന്നിവർ പങ്കെടുത്തു. മോക്ക് ഡ്രിൽ വിജയകരമായിരുന്നുവെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |