ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 146/3
കൊഹ്‌ലി 44 നോട്ടൗട്ട്, വിനയായി വെളിച്ചക്കുറവ്
സതാംപ്ടൺ : മഴമൂലം ഒരു ദിവസം വൈകിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ടോസ് നേടിയ കിവീസ് ക്യാപ്ടൻ കേൻ വില്യംസൺ ഇന്ത്യയെ ബാറ്റിംഗ് വിട്ടു. രണ്ടാം ദിനം വെളിച്ചക്കുറവുമൂലം കളി നേരത്തേ നിറുത്തിയപ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തിട്ടുണ്ട്.രോഹിത് ശർമ്മ (34),ശുഭ്മാൻ ഗിൽ (28),പുജാര (8) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. 44 റൺസുമായി നായകൻ വിരാട് കൊഹ്‌ലിയും 29 റൺസുമായി ഉപനായകൻ അജിങ്ക്യ രഹാനെയുമാണ് കളിനിറുത്തുമ്പോൾ ക്രീസിൽ.
ഓപ്പണർമാരായ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് മാന്യമായ തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ആദ്യ 20 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ഇവർ 62 റൺസെടുത്തിരുന്നു. 68 പന്തുകൾ നേരിട്ട് ആറു ബൗണ്ടറികൾ പായിച്ച രോഹിതാണ് ആദ്യം പുറത്തായത്.21-ാം ഓവറിൽ കൈൽ ജാമീസണിന്റെ പന്തിൽ മൂന്നാം സ്ളിപ്പിൽ ടിം സൗത്തീക്ക് ക്യാച്ച് നൽകുകയായിരുന്നു രോഹിത്. ലഞ്ചിന് മുമ്പ് ഗില്ലും മടങ്ങി. 64 പന്തുകൾ നേരിട്ട് മൂന്ന് ബൗണ്ടറികൾ പായിച്ച ഗിൽ വാഗ്നറുടെ പന്തിൽ കീപ്പർ വാറ്റ്ലിംഗിന് ക്യാച്ച് നൽകുകയായിരുന്നു. 69/2 എന്ന സ്കോറിനാണ് ലഞ്ചിന് പിരിഞ്ഞത്.
ലഞ്ചിന് ശേഷം നായകൻ കൊഹ്‌ലിയും ചേതേശ്വർ പുജാരയും കരുത്തുപകരാൻ ശ്രമിച്ചു. എന്നാൽ 100 റൺസ് ടീം സ്കോർബോർഡിൽ തികയ്ക്കും മുന്നേ പുജാരയെ നഷ്ടപ്പെട്ടു. 54 പന്തുകളിൽ നിന്ന് എട്ടുറൺസ് മാത്രമെടുത്ത പുജാരയെ ബൗൾട്ട് എൽബിയിൽ കുരുക്കി മടക്കുകയായിരുന്നു.തുടർന്നാണ് കൊഹ്‌ലിയും രഹാനെയും ഒരുമിച്ചത്.
അന്തരിച്ച മിൽഖ സിംഗിനോടുള്ള ആദരസൂചകമായി കറുത്ത ആംബാൻഡ് അണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ ഇന്നലെ കളിക്കാനിറങ്ങിയത്.
61
ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റുകളിൽ നയിച്ച ധോണിയുടെ റെക്കാഡ് ഇന്നലെ കൊഹ്‌ലി മറികടന്നു.2014ലാണ് കൊഹ്‌ലി ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്ടൻസി ഏറ്റെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |