ഫ്രാൻസിനെ സമനിലയിൽ തളച്ച് ഹംഗറി
1-1
ബുഡാപെസ്റ്റ് : യൂറോകപ്പിൽ ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ സമനിലയിൽ തളച്ച് ഹംഗറി. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾവീതമാണ് നേടിയത്. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ അറ്റില ഫിയോളയിലൂടെ ഹംഗറിയാണ് ആദ്യം സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ അന്റോയ്ൻ ഗ്രീസ്മാനാണ് ഫ്രാൻസിന് സമനില നേടിക്കാെടുത്തത്.
ഈ സമനിലയോടെ മരണ ഗ്രൂപ്പായി കണക്കുകൂട്ടുന്ന ഗ്രൂപ്പ് എഫിൽ ഫ്രാൻസ് നാലുപോയിന്റുമായി മുന്നിലാണെങ്കിലും പ്രീക്വാർട്ടർ ഉറപ്പിക്കാറായിട്ടില്ല. ആദ്യ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തി ജർമ്മനിയെ ഒറ്റഗോളിന് മറികടന്ന ഫ്രാൻസിന് ഇന്നലെ പിഴവുകളുടെ ശനിയായിരുന്നു.ആദ്യമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെതിരെ 84-ാം മിനിട്ടുവരെ ഗോൾവഴങ്ങാതെനിന്ന ഹംഗറിയാകട്ടെ ഇന്നലെ വർദ്ധിത വീര്യരായാണ് കളിച്ചത്. നായകൻ ആദം സലായ്ക്ക് 28-ാം മിനിട്ടിൽ പരിക്കേറ്റ് പുറത്തുപോകേണ്ടിവന്നിട്ടും അവർ പതറിയില്ല. മറുവശത്ത് ഫ്രാൻസിന് കിലിയൻ എംബാപ്പെയും കരിം ബെൻസേമയും എൻഗോളോ കാന്റേയും ഒക്കെയുണ്ടായിട്ടും കിട്ടിയ പല അവസങ്ങളും നഷ്ടപ്പെടുത്തേണ്ടിയും വന്നു.
സമാസമം
1-0
45+2-ാം മിനിട്ട്
അറ്റില ഫിയോള
കളിനിയന്ത്രിച്ചുകൊണ്ടിരുന്ന ഫ്രാൻസിന്റെ ഒരു ചെറിയ കൈപ്പിഴയിൽ നിന്ന് പിറന്ന ഗോളായിരുന്നു ഇത്. ആദ്യ പകുതിയുടെ അധികസമയത്ത് ഫ്രഞ്ചുതാരം പൊവാഡ് ഒരു ബാൾ ക്ളിയർ ചെയ്യുന്നതിൽ കാട്ടിയ അമാന്തത്തിൽ നിന്ന് അപ്രതീക്ഷിതമായി പന്തുകിട്ടിയ സല്ലായി ഫിയോളയ്ക്ക് ഗോളടിക്കൻ പാകത്തിൽ നൽകുകയായിരുന്നു.
1-1
66-ാം മിനിട്ട്
ഗ്രീസ്മാൻ
ഗോളിയുടെ കിക്കിൽ നിന്ന് കിട്ടിയ പന്തുമായി പാഞ്ഞ എംബാപ്പെ നൽകിയ പാസാണ് ഗ്രീസ്മാൻ സമനില ഗോളാക്കിമാറ്റിയത്.
ഇരു ടീമുകൾക്കും ഓരോ ഗോൾ വീതമാണ് ഗ്രൂപ്പ് റൗണ്ടിൽ ശേഷിക്കുന്നത്. ബുധനാഴ്ച രാത്രി ഫ്രാൻസ് പോർച്ചുഗലിനെയും ഹംഗറി ജർമ്മനിയെയും നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |