ലണ്ടന്‍: യൂറോ കപ്പ് ഗ്രൂപ്പ് ഡിയിൽ സ്വന്തം മൈതാനത്ത് തുടർച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ ഇംഗ്ളണ്ടിനെ ഗോൾരഹിത സമനിലയിൽ കുരുക്കി സ്കോട്ട്ലാൻഡ്. ഫിഫ റാങ്കിംഗിൽ 44-ാം സ്ഥാനത്തുള്ള സ്‌കോട്ട്ലൻഡ് നാലാം റാങ്കിലുള്ള ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളെയെല്ലാം നിർവീര്യമാക്കുകയായിരുന്നു. .
ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ1-0ത്തിന് തോൽപ്പിച്ചിരുന്ന ഇംഗ്ളണ്ടിന് മുന്നിൽ മതിൽകെട്ടിയാണ് സ്കോട്ട്ലാൻഡ് വിജയതുല്യമായ സമനില നേടിയെടുത്തത്. ഫിൽ ഫോഡൻ, ഹാരി കേൻ,റഹീം സ്റ്റെർലിംഗ്, മാർക്കസ് റാഷ്ഫോർഡ് തുടങ്ങിയവരെല്ലാം പരിശ്രമിച്ചിട്ടും അവർ വഴങ്ങിയില്ല. ലഭിച്ച അവസരങ്ങൾ മുതലാക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞതുമില്ല.
പ്രതിരോധത്തിനൊപ്പം മികച്ച അവസരങ്ങൾ സൃഷ്ടിക്കാനും സ്‌കോട്ട്‌ലാൻഡിന് കഴിഞ്ഞു. ചെ ആഡംസാണ് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
മത്സരത്തിന്റെ 13-ാം മിനിറ്റിൽത്തന്നെ മുന്നിലെത്താൻ ഇംഗ്ളണ്ടിന് അവസരം ലഭിച്ചിരുന്നെങ്കിലും മേസൺ മൗണ്ട് നഷ്ടപ്പെടുത്തി. 22-ാം മിനിട്ടിൽ സ്‌കോട്ട്‌ലാൻഡിന്റെ ടിയേനിക്കും അവസരം മുതലാക്കാനായില്ല. 30-ാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച സ്റ്റീഫൻ ഡോണെലിന്റെ ഗോളെന്നുറച്ച ഷോട്ട് പിക്‌ഫോർഡ് രക്ഷപ്പെടുത്തി. 48-ാം മിനിട്ടിൽ മേസൺ മൗണ്ടിന്റെ മറ്റൊരു ശ്രമം സ്‌കോട്ട്‌ലാൻഡ് ഗോൾകീപ്പർ മാർഷൽ തടഞ്ഞു. രണ്ടാം പകുതിയിൽ മാർക്കസ് റാഷ്‌ഫോർഡ്, ജാക്ക് ഗ്രീലിഷ് എന്നിവരെ ഇറക്കിയിട്ടും ഇംഗ്ലണ്ടിന് സ്‌കോട്ടിഷ് പ്രതിരോധം ഭേദിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |