ഇന്ത്യൻ അത്‌ലറ്റിക്സിൽ ഇതിഹാസമായി മാറിയ ഒരേയൊരു പുരുഷ താരമേയുളളൂ, മിൽഖാ സിംഗ്. ട്രാക്കിൽ ഇന്ത്യ ഒന്നുമല്ലാതിരുന്ന കാലത്ത് അന്താരാഷ്ട്ര വേദികളിൽ സ്വർണത്തിളക്കമണിഞ്ഞ മിൽഖ സൂപ്പർ സ്റ്റാറായി മാറുകയായിരുന്നു. 1958ൽ ടോക്കിയോയിൽ നടന്ന ഏഷ്യാഡിലും വെയ്ൽസിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും മിൽഖ നേടിയ സ്വർണങ്ങൾക്ക് വൈഡൂര്യത്തേക്കാൾ തിളക്കമുണ്ടായിരുന്നു. ഇന്ത്യയിൽ മാത്രമല്ല ഏഷ്യയിൽ എമ്പാടും പ്രത്യേകിച്ച് മിൽഖ പിറന്ന നാടായ പാകിസ്ഥാനിൽ അദ്ദേഹത്തിന് ഏറെ ആരാധകരുണ്ടായി. ഇന്ത്യൻ അത്‌ലറ്റിക്സിലെ സൂപ്പർ ഹീറോയായി മിൽഖ മാറി.
പിന്നീട് അത്തരത്തിലൊരു പരിവേഷം ലഭിച്ചത് മലയാളികളുടെ സ്വന്തം പി.ടി ഉഷയ്ക്കാണ്. ഇന്ത്യൻ ട്രാക്കിലെ രാജാവായി മിൽഖയും റാണിയായി ഉഷയും വാഴ്ത്തപ്പെട്ടു. ഒളിമ്പിക്സിൽ തലനാരിഴയ്ക്ക് മെഡൽ നഷ്ടമായത് ഇരുവരുടെയും കരിയറിലെ സമാനതയായി. ശരിയെന്നുതോന്നുന്ന കാര്യങ്ങൾ തുറന്നുപറയുന്നതിൽ ഇരുവർക്കുമുള്ള ധൈര്യവും സമാനമായിരുന്നു. ഉഷയെ മിൽഖ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അഞ്ജു ബോബി ജോർജിനോടും ഇതേ വാത്‌സല്യം പുലർത്തി. തന്റെ പിന്നാലെ വന്നവരെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു മടിയും കാട്ടിയില്ല.
റെക്കാഡ് തകർത്ത മലയാളികൾ
നാലു പതിറ്റാണ്ടിലേറെ മിൽഖ കാത്തുസൂക്ഷിച്ച 400 മീറ്ററിലെ റെക്കാഡ് തകർത്തത് ഒരു മലയാളി താരമാണ്. കെ.എം.ബിനു. 2004 ഏഷ്യൻ ഗെയിംസിലാണ് 45.48 സെക്കൻഡിൽ ഓടിയെത്തിയ ബിനു 1960 റോം ഒളിമ്പിക്സിൽ മിൽഖ കുറിച്ച 45.6 സെക്കൻഡിന്റെ റെക്കാഡ് തകർത്തത്. തന്റെ റെക്കാഡ് തകർക്കുന്നവർക്ക് മിൽഖ ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹമത് മറന്നുപോയതിനാൽ കിട്ടാക്കടമായി അവശേഷിക്കുന്നതായി ബിനു പറയുന്നു.
400 മീറ്ററിലെ ഇപ്പോഴത്തെ റെക്കാഡിന് ഉടമയും ഒരു മലയാളിയാണ് , മുഹമ്മദ് അനസ്.45.24 സെക്കൻഡാണ് അനസിന്റെ സമയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |