മ്യൂണിക്ക് : ആദ്യ കളിയിൽ തോറ്റുപോയിടത്തുനിന്ന് തിരിച്ചെത്തിയ ജർമ്മനിയുടെ കുതിപ്പിന് മുന്നിൽ നിലവിലെ ചാമ്പ്യന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് വൻ വീഴ്ച. ഇന്നലെ രാത്രി രണ്ടിനെതിരെ നാലുഗോളുകൾക്കായിരുന്നു ജർമ്മനിയുടെ വിജയം. ജർമ്മനിയുടെ അക്കൗണ്ടിൽ വീണ രണ്ടുഗോളുകൾ പോർച്ചുഗലുകാരുടെ സെൽഫ് ഗോളുകളായിരുന്നു.
പത്താം മിനിട്ടിൽ ക്രിസ്റ്റ്യാനോയിലൂടെ പോർച്ചുഗലാണ് ആദ്യം മുന്നിലെത്തിയതെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ അഞ്ചുമിനിട്ടിന്റെ ഇടവേളയിൽ രണ്ട് സെൽഫുകൾ വഴങ്ങി പോർച്ചുഗൽ ജർമ്മനിക്ക് 2-1ന്റെ ലീഡ് നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജർമ്മൻകാർ രണ്ട് ഗോളുകൾ കൂടി നേടി ആവേശം വർദ്ധിപ്പിച്ചു. എന്നാൽ വിട്ടുകൊടുക്കാതെ പൊരുതിയ പോർച്ചുഗീസുകാർ ഒന്നുകൂടി തിരിച്ചടിച്ചിട്ടേ മടങ്ങിയുള്ളൂ.
ഈ തോൽവിയോടെ ഗ്രൂപ്പ് എഫിൽ ഒന്നാമതായിരുന്ന പോർച്ചുഗൽ മൂന്നാമതേക്ക് പോയി. ഫ്രാൻസിന് പിന്നിൽ രണ്ടാമതാണ് ജർമ്മനി. മൂവർക്കും മൂന്ന് പോയിന്റാണുള്ളത്. ഓരോ മത്സരം ബാക്കിയുണ്ട്.
ഗോളോടുഗോൾ മേളം
15-ാം മിനിട്ടിൽ ഡീഗോ ജോട്ടയുടെ ക്രോസിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനെ മുന്നിലെത്തിച്ചു.
35-ാം മിനിട്ടിൽ കായ് ഹാവെർട്ട്സിന്റെ ഒരു നീക്കം തടുക്കാനുള്ള ശ്രമത്തിനിടെ റൂബൻ ഡയസ് സ്വന്തം വലയിലേക്ക് പന്തടിച്ചു കയറ്റി.
39-ാം മിനിട്ടിൽ റാഫേൽ ഗ്വിറേറോയും ഇതേ പിഴവ് ആവർത്തിച്ചു.
51-ാം മിനിട്ടിൽ ഗോസെൻസ്കിലൂടെ ജർമ്മനി ലീഡുയർത്തി.
60-ാംമിനിട്ടിൽ ഗോസെൻസ്കി അടുത്തഗോളും നേടി.ജർമ്മനി 4-1ന് മുന്നിലെത്തി.
67-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോയുടെ അസിസ്റ്റിൽ നിന്ന് ജോട്ട ഗോളടിച്ച് തിരിച്ചുവരവിനൊരു ശ്രമം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |