ആകാശ്
പാലക്കാട്: മോഷ്ടിച്ച മോപ്പഡിൽ സുഹൃത്തുക്കളുമൊത്ത് രാത്രി സഞ്ചരിക്കുന്നതിനിടെ പട്രോളിംഗ് പൊലീസിനെ കണ്ട് ഓടിയ പതിനേഴുകാരനെ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർമേട് ചിറക്കാട് ശിവകുമാറിന്റെ മകൻ ആകാശാണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ കൽമണ്ഡപം പോളി ക്ലിനിക് റോഡിലൂടെ മൂവർസംഘം ടി.വി.എസ് മൊപ്പെഡിൽ സഞ്ചരിക്കവെയാണ് പൊലീസിനെ കണ്ടത്. വാഹനത്തിന്റെ പിറകിലിരുന്ന ആകാശ് പൊലീസിനെ കണ്ടതും ഇറങ്ങിയോടി. മറ്റ് രണ്ടുപേരെ പൊലീസ് സൗത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. കൂടാതെ ഇവർ നൽകിയഫോൺ നമ്പറിൽ വിളിച്ചിട്ട് ആരെയും കിട്ടാത്തതിനാൽ പട്രോളിംഗ് പൊലീസ് ഇവരെ വീട്ടിലാക്കുകയായിരുന്നു.
ഇവർ സഞ്ചരിച്ച് മോപ്പഡ് തങ്ങളുടേതല്ലെന്ന് വീട്ടുകാർ പറഞ്ഞതോടെ സംശയം തോന്നിയ പൊലീസ് ആകാശിനെക്കുറിച്ച് അന്വേഷിച്ചു. നൂറുമീറ്റർ അകലെയുള്ള വീട്ടിലെത്തിയപ്പോൾ ആകാശ് മുറിയിൽ തുങ്ങിനിൽക്കുന്നതാണ് കണ്ടത്.
ആകാശിന്റെ കുടുംബം പള്ളത്തേരിയിലാണ് താമസം. അച്ഛനും അമ്മയും ആഴ്ചകൾക്ക് മുമ്പ് മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനായി തമിഴ്നാട്ടിൽ പോയതാണ്. ലോക്ക് ഡൗണിൽ അവിടെ കുടുങ്ങിയതിനാൽ ആകാശ് കുന്നത്തൂർമേട്ടിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ കൽമണ്ഡപത്ത് പാർക്ക് ചെയ്ത ടി.വി.എസ് മോഷണംപോയതായി ബി.എം.സാദിഖ് സൗത്ത് പൊലീസ് പരാതി നൽകിയിരുന്നു. പരാതിയിൽ മറ്റുരണ്ടുപേർക്കെതിരെ കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |