തലയോട്ടിക്ക് ഗുരുതര പരിക്ക്
അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
കോട്ടയം: ഒളിവിൽ കഴിഞ്ഞിരുന്ന വധശ്രമ കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പിതാവ് എസ്.ഐയെ വെട്ടി. മണിമല സ്റ്റേഷനിലെ എസ്.ഐ വിദ്യാധരനാണ് (55) വെട്ടേറ്റത്. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാധരൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെയോടെ മണിമല വെള്ളാവൂർ ചുവട്ടടിപ്പാറയിൽ ആയിരുന്നു സംഭവം. വെള്ളാവൂരിൽ പഴയ ഒരു കുത്തുകേസിലെ പ്രതിയായ തകടിപ്പുറത്ത് അജിനെ (31) പിടികൂടി ജീപ്പിൽ കയറ്റുന്നതിനിടെയാണ് ആക്രമണം നടന്നത്. നാട്ടുകാർ നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്. അജിനെ അറസ്റ്റ് ചെയ്ത് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ പിതാവ് പ്രസാദ് (54) വിദ്യാധരനെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. രണ്ട് തവണ വെട്ടിയപ്പോൾ വിദ്യാധരൻ കൈകൊണ്ട് ചെറുത്തു. എന്നാൽ മൂന്നാമത്തെ വെട്ട് മുഖത്തിന്റെ വലതുവശത്തൂടെ തലയോട്ടിയിൽ ഏൽക്കുകയായിരുന്നു. ഉടൻ തന്നെ മറ്റ് പൊലീസുകാർ ചേർന്ന് പ്രസാദിനെ ഓടിച്ചിട്ട് കീഴ്പ്പെടുത്തി. വിദ്യാധരനെ പൊലീസുകാർ ചേർന്ന് ആദ്യം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എസ്.ഐയുടെ തലയ്ക്കേറ്റ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആഴത്തിലുള്ള മുറിവ് കാരണം തലയോട്ടിയിൽ പൊട്ടലുണ്ടായിട്ടുണ്ട്. ഐ.സിയുവിൽ കഴിയുന്ന എസ്.ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വധശ്രമത്തിനും സർക്കാർ ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പ്രസാദിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |